ഹാലിഫാക്സിൽ വനമേഖലയിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയും മരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 23 കാരിയായ യുവതിയാണ് ബുധനാഴ്ച മരിച്ചത്. ഇവരിൽ നിന്നും മൊഴിയെടുക്കാൻ സാധിക്കാത്തത് അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കിയതായി പോലീസ് റിപ്പോർട്ട് ചെയ്തു. പ്രസവത്തെ തുടർന്നുണ്ടായ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് യുവതിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ശരീരത്തിൽ മറ്റ് പരിക്കുകളോ അക്രമിക്കപ്പെട്ടതിന്‍റെ ലക്ഷണങ്ങളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രസവിച്ച ഉടനെയുള്ള നിലയിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളോടെ യുവതിയെ ഹാലിഫാക്സിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു കുടുംബാംഗം വിളിച്ചതനുസരിച്ച് പാരാമെഡിക്കൽ ജീവനക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുഞ്ഞ് ഒപ്പമില്ലാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ, ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഗുഡ്‌വുഡിലെ ഓൾഡ് കോച്ച് റോഡിന് സമീപമുള്ള വനമേഖലയിൽ നിന്ന് നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി.
ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഖ്പ്രീത് സിംഗ് (23), ഭാര്യ രമൺദീപ് കൗർ (26) എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. മരിച്ച യുവതിയുമായി സുഖ്പ്രീതിന് കുടുംബപരമായ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബന്ധം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ചു വെക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, പോലീസിനോട് കള്ളം പറഞ്ഞ് അന്വേഷണം തടസ്സപ്പെടുത്തൽ, നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഇവർക്കെതിരെ ഇനിയും കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി. നിലവിൽ ദമ്പതികളെ ജൂൺ 22 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.






