എച്ച്–1ബി വീസ അപേക്ഷകർക്ക് ഒരു ലക്ഷം യുഎസ് ഡോളർ ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ ന്യായീകരിച്ച് വൈറ്റ്ഹൗസ്. വീസ അപേക്ഷകളുടെ മറവിൽ ഐടി കമ്പനികൾ വലിയ രീതിയിൽ യുഎസ് പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണെന്നും വൈറ്റ്ഹൗസ് ആരോപിക്കുന്നു. ഇതിനാവശ്യമായ തെളിവുകളും വൈറ്റ്ഹൗസ് പുറത്തുവിട്ടു. സ്വകാര്യ ഐടി കമ്പനികളുടെ വീസ കണക്കുകളാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്.
‘‘ഒരു കമ്പനിക്ക് 5,189 എച്ച്–1ബി വീസകളാണ് ലഭിച്ചത്. പിന്നീട് 16,000 അമേരിക്കക്കൻ പൗരന്മാരെ കമ്പനി പിരിച്ചുവിട്ടു.’’ വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ട്രംപിന്റെ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ഒരു വസ്തുതാപത്രവും വൈറ്റ്ഹൗസ് പുറത്തിറക്കി. യുഎസ് തൊഴിലാളികള്‍ക്ക് പകരം കുറഞ്ഞ ശമ്പളമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുകയാണെന്നും വൈറ്റ്ഹൗസ് ആശങ്ക പങ്കുവച്ചു. 2003 സാമ്പത്തിക വർഷത്തിൽ എച്ച്-1ബി വീസയുള്ള ഐടി തൊഴിലാളികളുടെ എണ്ണം 32 ശതമാനമായിരുന്നുവെന്നും സമീപ വർഷങ്ങളിൽ അത് 65 ശതമാനത്തിലധികമായി ഉയർന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.







