ബഹിരാകാശ ദൗത്യങ്ങൾക്കപ്പുറം ഭൂമിയിലെ ഗതാഗത രംഗത്തും വലിയ വിപ്ലവത്തിന് വഴിതുറക്കാവുന്ന പുതിയ ടയർ സാങ്കേതികവിദ്യയുമായി നാസ രംഗത്തെത്തിയിരിക്കുന്നു. ഭാവിയിൽ സൈക്കിളുകൾ, കൂറ്റൻ ട്രക്കുകൾ, സൈനിക വാഹനങ്ങൾ, വാണിജ്യ വിമാനങ്ങളുടെ ലാൻഡിങ് ഗിയർ എന്നിവയിലെല്ലാം വലിയ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ളതാണ് ഈ കണ്ടുപിടിത്തം.
ചൊവ്വയിലെയും ചന്ദ്രനിലെയും ദുർഘടമായ പാതകൾ മുന്നിൽക്കണ്ട് നാസയുടെ ഗ്ലെൻ റിസർച്ച് സെന്ററാണ് ‘സൂപ്പർ ഇലാസ്റ്റിക് ടയർ’ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ‘നിറ്റിനോൾ’ എന്ന നിക്കൽ-ടൈറ്റാനിയം ലോഹസങ്കരം ഉപയോഗിച്ച് നിർമ്മിച്ച ഈ എയർലെസ് ടയറുകൾക്ക് വായുവിന്റെ ആവശ്യമില്ലാത്തതിനാൽ ഇവ ഒരിക്കലും പഞ്ചറാവില്ലെന്ന പ്രത്യേകതയുമുണ്ട്.
പരമ്പരാഗതമായി ഉപയോഗിക്കുന്ന റബ്ബറിൽ നിന്നും ലോഹ ചക്രങ്ങളിലേക്ക് മാറാൻ നാസയെ പ്രേരിപ്പിച്ചത് മുൻ ദൗത്യങ്ങളിലെ അനുഭവങ്ങളാണ്. ചൊവ്വയിലിറങ്ങിയ ക്യൂരിയോസിറ്റി റോവറിന്റെ കരുത്തുറ്റ അലുമിനിയം ചക്രങ്ങൾക്ക് വെറും 16 മാസത്തിനുള്ളിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ചൊവ്വയിലെ മൂർച്ചയേറിയ പാറകൾ റോവറിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വെല്ലുവിളിയായതോടെയാണ് എന്ത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ കഴിയുന്ന ഇത്തരം ടയറുകൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചത്.
പേപ്പർ ക്ലിപ്പുകളിലും മറ്റും കാണുന്ന സാധാരണ ലോഹങ്ങൾ ബലം പ്രയോഗിച്ചാൽ വളഞ്ഞുപോവുകയും പൂർവ്വസ്ഥിതി പ്രാപിക്കാതിരിക്കുകയും ചെയ്യുമ്പോൾ, നിറ്റിനോൾ തികച്ചും വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. റബ്ബറിനെപ്പോലെ ഇലാസ്റ്റിസിറ്റിയും ടൈറ്റാനിയത്തെപ്പോലെ അപാരമായ കരുത്തുമുള്ള ഈ പദാർത്ഥം എത്ര മടക്കിയാലും തൽക്ഷണം പഴയ രൂപത്തിലേക്ക് തിരിച്ചെത്തും. സാധാരണ ലോഹങ്ങളേക്കാൾ 30 മടങ്ങ് വരെ സമ്മർദ്ദം കേടുപാടുകളില്ലാതെ താങ്ങാൻ ഇതിന് കഴിയും.
‘ഷെയ്പ്പ് മെമ്മറി അലോയ്’ (SMA) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ ടയറുകൾ അമരുമ്പോൾ ഉള്ളിലെ കണികകളുടെ ഘടന മാറ്റുകയും സമ്മർദ്ദം മാറുമ്പോൾ പഴയപടി ആകുകയും ചെയ്യും. അതിനാൽ, പാറ നിറഞ്ഞ പാതകളിൽ ഇതൊരു മികച്ച ഷോക്ക് അബ്സോർബറായി പ്രവർത്തിച്ച് വാഹനം സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്നു.







