ബ്രിട്ടീഷ് കൊളംബിയ: ഒരാൾ തന്നെ ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജേസൺ വാഷിംഗ്ടൺ എന്ന വ്യക്തിയാണ് കാനഡയിലെയും അമേരിക്കയിലെയും വിവിധയിടങ്ങളിലായി നാല് വിവാഹങ്ങൾ കഴിച്ചത്. സി.ടി.വി ന്യൂസിന്റെ പ്രത്യേക അന്വേഷണ വിഭാഗമായ ‘W5’ നടത്തിയ അന്വേഷണത്തിലാണ് ഈ വഞ്ചനയുടെ കഥ പുറംലോകം അറിഞ്ഞത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലും അമേരിക്കയിലെ ന്യൂയോർക്കിലുമായി ഇയാൾക്ക് ഒരേ സമയം നിലവിലുള്ള നാല് വിവാഹ സർട്ടിഫിക്കറ്റുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ.
മുൻ യുഎസ് മറൈൻ ഉദ്യോഗസ്ഥനാണെന്നും മിക്സഡ് മാർഷൽ ആർട്സ് പോരാളിയാണെന്നും പറഞ്ഞാണ് ഇയാൾ സ്ത്രീകളെ വലയിലാക്കിയിരുന്നത്. ഒരു ജിമ്മിൽ വെച്ച് പരിചയപ്പെട്ട സാറ (യഥാർത്ഥ പേരല്ല) എന്ന യുവതിയെ വെറും എട്ട് മാസത്തിനുള്ളിൽ ഇയാൾ വിവാഹം കഴിച്ചു. എന്നാൽ വിവാഹശേഷം ഇയാൾ ക്രൂരമായി പെരുമാറാൻ തുടങ്ങിയതോടെ സാറ ബന്ധം വേർപെടുത്തി മാറിത്താമസിച്ചു. ഔദ്യോഗികമായി വിവാഹമോചനം നേടാത്തതിനാൽ ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് ഇപ്പോഴും നിലവിലുണ്ട്. പിന്നീട് സോഷ്യൽ മീഡിയയിലെ “Are we dating the same guy” എന്ന ഗ്രൂപ്പിലൂടെയാണ് തന്നെപ്പോലെ മറ്റ് മൂന്ന് സ്ത്രീകൾ കൂടി ഇതേ വ്യക്തിയുടെ ചതിയിൽപ്പെട്ടതായി സാറ തിരിച്ചറിഞ്ഞത്.
എമ്മ എന്ന മറ്റൊരു യുവതിയെയും ഇയാൾ സമാനമായ രീതിയിൽ വിവാഹം കഴിച്ചിരുന്നു. ഒരു മാസത്തെ പരിചയത്തിന് ശേഷം എമ്മയുടെ പിതാവിനോട് അനുവാദം ചോദിച്ച് കരഞ്ഞുപറഞ്ഞാണ് ഇയാൾ വിവാഹത്തിന് സമ്മതിപ്പിച്ചത്. ഇതിനിടയിൽ 2021-ൽ ന്യൂയോർക്കിലെ ബഫല്ലോയിൽ വെച്ച് ഇയാൾ മറ്റൊരു വിവാഹവും കഴിച്ചു. കാനഡയിലും അമേരിക്കയിലും ഒരേ സമയം ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നത് കുറ്റകരമാണെങ്കിലും ഇയാൾക്കെതിരെ ഇതുവരെയും നിയമനടപടികൾ ഉണ്ടായിട്ടില്ല എന്നത് അത്ഭുതകരമാണ്. നിലവിൽ ന്യൂയോർക്കിൽ ഒരു വാഹനാപകടക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ഇയാൾ 2024-ലാണ് പുറത്തിറങ്ങിയത്.
താൻ എല്ലാവരെയും സ്നേഹിച്ചിരുന്നുവെന്നും വിവാഹമോചനത്തിനുള്ള രേഖകൾ തയ്യാറാക്കേണ്ടത് ഭാര്യമാരുടെ ഉത്തരവാദിത്തമായിരുന്നു എന്നുമാണ് ജേസൺ വാഷിംഗ്ടൺ ഈ ആരോപണങ്ങളോട് പ്രതികരിച്ചത്. സർക്കാരുകളുടെ രേഖാ പരിശോധനയിലെ വലിയ വീഴ്ചയാണ് ഇത്തരം തട്ടിപ്പുകാർക്ക് തുണയാകുന്നതെന്ന് ഇരയായ സ്ത്രീകൾ ആരോപിക്കുന്നു. തങ്ങളുടെ വിവാഹങ്ങൾ റദ്ദാക്കാനുള്ള നടപടികളുമായി ഇവർ മുന്നോട്ട് പോവുകയാണ്. പാരമ്പര്യം വഴിയോ വിവാഹം വഴിയോ പൗരത്വം നേടാൻ ശ്രമിക്കുന്നവർക്കും ഇത്തരം തട്ടിപ്പുകൾ വലിയ തിരിച്ചടിയാണ് നൽകുന്നത്. ഈ സംഭവം പുറത്തുവന്നതോടെ കാനഡയിലെ ഇമിഗ്രേഷൻ, സിവിൽ രജിസ്ട്രേഷൻ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.







