newsroom@amcainnews.com

വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം: ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം

കണ്ണൂർ ഇരിട്ടിക്ക് സമീപം അയ്യൻകുന്ന് വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കഴിഞ്ഞ പതിമൂന്നാം തീയതി മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പള്ളി അധികൃതരും ബന്ധുക്കളും ഉൾപ്പെടുന്ന സംഘം ഈ അസ്വാഭാവിക കാഴ്ച കണ്ടത്. കല്ലറയ്ക്കുള്ളിൽ പെട്ടിയിൽ അടക്കം ചെയ്ത നിലയിലുള്ള മൃതദേഹത്തിന് പുറമെ, പായയിൽ പൊതിഞ്ഞ നിലയിൽ രണ്ടാമതൊരു ശരീരം കൂടി കണ്ടെത്തുകയായിരുന്നു. ക്രിസ്ത്യൻ മതവിശ്വാസപ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന പതിവില്ലാത്തതിനാൽ കല്ലറ ഉടൻ തന്നെ സ്ലാബിട്ട് മൂടുകയും, സംസ്കാരം മറ്റൊരു കല്ലറയിലേക്ക് മാറ്റുകയും ചെയ്തു. പള്ളി അധികൃതർ ഉടനടി പോലീസിലും അതിരൂപതയിലും വിവരം അറിയിച്ചതിനെ തുടർന്ന് കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി സെമിത്തേരി പൂട്ടി മുദ്രവെച്ചു.

സ്ഥലത്തില്ലാതിരുന്ന ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ തിരിച്ചെത്തിയ ശേഷം പള്ളിയിലെ മരണ രജിസ്റ്ററുകൾ വിശദമായി പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ മൃതദേഹത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഈ പള്ളിയിൽ കുടുംബക്കല്ലറകൾ നിലവിലില്ല. കൂടാതെ, 2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകൾക്ക് പുതിയ ക്രമനമ്പറുകൾ നൽകിയിരുന്നു. പഴയ നമ്പറുകളിൽ മാറ്റം വന്നതുമൂലം നിലവിൽ കല്ലറകളുടെ നമ്പറുകളുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതാണ് രജിസ്റ്റർ പ്രകാരം യഥാർത്ഥ വിവരങ്ങൾ കണ്ടെത്തുന്നതിന് പ്രധാന തടസ്സമാകുന്നത്.

കരിക്കോട്ടക്കരി എസ്.എച്ച്.ഒ ആർ.എൻ. പ്രശാന്ത്, എസ്.ഐ എം.ജെ. ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവിടെ അടക്കം ചെയ്തിട്ടുണ്ടാകാം എന്ന് സംശയം പ്രകടിപ്പിച്ച ചില കുടുംബാംഗങ്ങളെ പോലീസ് സാന്നിധ്യത്തിൽ സെമിത്തേരിയിൽ എത്തിച്ചെങ്കിലും, 38-ാം നമ്പർ കല്ലറയിൽ ഇവരുടെ ബന്ധുക്കളെയല്ല അടക്കം ചെയ്തതെന്ന് പരിശോധനയിൽ വ്യക്തമായി. ഈ സെമിത്തേരിയിൽ ഇതുവരെ അടക്കം ചെയ്തിട്ടുള്ള 93 പേരുടെ ബന്ധുക്കളുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം. മരണ രജിസ്റ്ററിലെ വിവരങ്ങളും ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സൂചനകളും കോർത്തിണക്കി കൃത്യമായ വസ്തുതകൾ ബോധ്യപ്പെട്ട ശേഷം കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.

You might also like
HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Top Picks for You
Top Picks for You