newsroom@amcainnews.com

വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം: ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം

കണ്ണൂർ ഇരിട്ടിക്ക് സമീപം അയ്യൻകുന്ന് വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കഴിഞ്ഞ പതിമൂന്നാം തീയതി മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പള്ളി അധികൃതരും ബന്ധുക്കളും ഉൾപ്പെടുന്ന സംഘം ഈ അസ്വാഭാവിക കാഴ്ച കണ്ടത്. കല്ലറയ്ക്കുള്ളിൽ പെട്ടിയിൽ അടക്കം ചെയ്ത നിലയിലുള്ള മൃതദേഹത്തിന് പുറമെ, പായയിൽ പൊതിഞ്ഞ നിലയിൽ രണ്ടാമതൊരു ശരീരം കൂടി കണ്ടെത്തുകയായിരുന്നു. ക്രിസ്ത്യൻ മതവിശ്വാസപ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന പതിവില്ലാത്തതിനാൽ കല്ലറ ഉടൻ തന്നെ സ്ലാബിട്ട് മൂടുകയും, സംസ്കാരം മറ്റൊരു കല്ലറയിലേക്ക് മാറ്റുകയും ചെയ്തു. പള്ളി അധികൃതർ ഉടനടി പോലീസിലും അതിരൂപതയിലും വിവരം അറിയിച്ചതിനെ തുടർന്ന് കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി സെമിത്തേരി പൂട്ടി മുദ്രവെച്ചു.

സ്ഥലത്തില്ലാതിരുന്ന ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ തിരിച്ചെത്തിയ ശേഷം പള്ളിയിലെ മരണ രജിസ്റ്ററുകൾ വിശദമായി പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ മൃതദേഹത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഈ പള്ളിയിൽ കുടുംബക്കല്ലറകൾ നിലവിലില്ല. കൂടാതെ, 2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകൾക്ക് പുതിയ ക്രമനമ്പറുകൾ നൽകിയിരുന്നു. പഴയ നമ്പറുകളിൽ മാറ്റം വന്നതുമൂലം നിലവിൽ കല്ലറകളുടെ നമ്പറുകളുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതാണ് രജിസ്റ്റർ പ്രകാരം യഥാർത്ഥ വിവരങ്ങൾ കണ്ടെത്തുന്നതിന് പ്രധാന തടസ്സമാകുന്നത്.

കരിക്കോട്ടക്കരി എസ്.എച്ച്.ഒ ആർ.എൻ. പ്രശാന്ത്, എസ്.ഐ എം.ജെ. ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവിടെ അടക്കം ചെയ്തിട്ടുണ്ടാകാം എന്ന് സംശയം പ്രകടിപ്പിച്ച ചില കുടുംബാംഗങ്ങളെ പോലീസ് സാന്നിധ്യത്തിൽ സെമിത്തേരിയിൽ എത്തിച്ചെങ്കിലും, 38-ാം നമ്പർ കല്ലറയിൽ ഇവരുടെ ബന്ധുക്കളെയല്ല അടക്കം ചെയ്തതെന്ന് പരിശോധനയിൽ വ്യക്തമായി. ഈ സെമിത്തേരിയിൽ ഇതുവരെ അടക്കം ചെയ്തിട്ടുള്ള 93 പേരുടെ ബന്ധുക്കളുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം. മരണ രജിസ്റ്ററിലെ വിവരങ്ങളും ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സൂചനകളും കോർത്തിണക്കി കൃത്യമായ വസ്തുതകൾ ബോധ്യപ്പെട്ട ശേഷം കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.

You might also like

സംസ്ഥാനത്ത് ഷിഗെല്ല ഭീതി: മലപ്പുറത്ത് ഏഴുവയസ്സുകാരൻ മരിച്ചു, ഈ വർഷം നാലാമത്തെ മരണം

ക്യാമ്പ് ഫയർ വില്ലനായി; കലാമോയിർ പാർക്കിൽ പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടം

കാല്ഗറിയുടെ നഗരാസൂത്രണ രേഖ വീണ്ടും നീട്ടിവെക്കും; പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ചില കൗൺസിലർമാർ

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

‘കൈയെത്താ കൊമ്പത്ത്’ റീക്രിയേഷനുമായി അഞ്ജു ജോസഫ്; ഹൃദയം കവർന്ന് ജാമിങ് വീഡിയോ

ബാർബർഷോപ്പിലുണ്ടായ തർക്കം: അലബാമയിൽ 34-കാരനായ പിതാവിനെ കുടുംബത്തിന് മുന്നിലിട്ട് വെടിവെച്ചുകൊന്നു

Top Picks for You
Top Picks for You