വടക്കൻ ഒൻ്റാരിയോയിൽ കാട്ടുതീയ്ക്കിടെ ഡ്രോൺ പറത്തിയ ദമ്പതികളിൽ നിന്നും കനത്ത പിഴ ഈടാക്കുമെന്ന് മിനിസ്ട്രി ഓഫ് ഒൻ്റാരിയോ നാച്ചുറൽ റിസോഴ്സ് അറിയിച്ചു. തണ്ടർ ബേയ്ക്ക് സമീപമുള്ള ‘ഓപ്പൺ ബേ ലോഡ്ജ്’ ഉടമകളായ ജെന്നി, കെവിൻ വാൻഡർഹൂഫ് എന്നിവരാണ് കുറ്റക്കാരായ ദമ്പതികൾ. കാട്ടുതീ പടരുന്ന മേഖലകളുടെ 9.3 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് കനേഡിയൻ വ്യോമയാന നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. രക്ഷാപ്രവർത്തനത്തിലേർപ്പെടുന്ന വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ഡ്രോണുകൾ വലിയ ഭീഷണിയാകുമെന്നതിനാലാണ് ഈ വിലക്ക്. ഇത് ലംഘിച്ചാൽ വ്യക്തികൾക്ക് 5,000 ഡോളറും സ്ഥാപനങ്ങൾക്കു 25,000 ഡോളറും വരെ പിഴ ലഭിക്കാം.
കാട്ടുതീ പടരുന്നതിനിടെ അടിയന്തര ഒഴിയൽ ഉത്തരവ് നിലനിൽക്കെ അനുമതിയില്ലാതെ അപകടമേഖലയിൽ പ്രവേശിച്ചതിനും, ഡ്രോൺ പറത്തിയതിനുമാണ് ഇവർക്കെതിരെ അന്വേഷണം നടന്നത്. ജൂലൈ 12-നാണ് ഇവരുടെ റിസോർട്ടിന് സമീപം കാട്ടുതീ പടർന്നത്. രണ്ടു ദിവസത്തിനുള്ളിൽ പ്രധാന വീട് പൂർണ്ണമായി കത്തിനശിച്ചെങ്കിലും, പരിസരത്തെ ഏഴ് കോട്ടേജുകൾക്ക് ചെറിയ തകരാറുകൾ സംഭവിച്ചു. ജൂലൈ 17-ന് ഇവിടേക്ക് തിരിച്ചെത്തിയ ദമ്പതികൾ ഒൻപത് മണിക്കൂറോളം പണിയെടുത്താണ് അവശേഷിച്ച തീ അണച്ചത്. തുടർന്നാണ് കാട്ടുതീയുടെ സ്ഥിതി നിരീക്ഷിക്കാൻ ജെന്നി ആകാശത്തേക്ക് ഡ്രോൺ പറത്തിയത്. അതേസമയം ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ തിരിച്ചെത്തിയതെന്നും, പിഴ തുകയേക്കാൾ വലുതാണ് സ്വന്തം ജീവിതോപാധിയെന്നും ദമ്പതികൾ പ്രതികരിച്ചു.







