വിര്‍ജീനിയ: വിര്‍ജീനിയ ഹൈവേയില്‍ ബസ് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഏഴുവയസുകാരനും 13 വയസുകാരിയും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വിര്‍ജീനിയയിലെ ഐ-95 ഹൈവേയിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബസ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
വാഷിങ്ടണ്‍ ഡി.സിയില്‍ നിന്ന് 45 മൈല്‍ തെക്കായി സ്റ്റാഫോര്‍ഡ് കൗണ്ടിയിലെ ഐ 95 സൗത്ത് പാതയില്‍ പുലര്‍ച്ചെ 2.35-ഓടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന ഷവര്‍ലെറ്റ് സബര്‍ബന്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.തുടര്‍ന്ന് ബസ് മറ്റ് നിരവധി വാഹനങ്ങളിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സബര്‍ബന്‍ വാഹനം മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതായി പൊലീസ് വ്യക്തമാക്കി. അപകടത്തിൽ അക്യൂറ എസ്യുവിക്ക് തീപിടിച്ചു. മരിച്ച അഞ്ച് പേരില്‍ നാല് പേര്‍ അക്യൂറയിലുണ്ടായിരുന്നവരാണ്. ഇവരില്‍ മസാച്യുസെറ്റ്‌സിലെ ഗ്രീന്‍ഫീല്‍ഡില്‍ നിന്നുള്ള 45 വയസുകാരനായ പുരുഷനും 44 വയസ്സുള്ള സ്ത്രീയും , 13 വയസ്സുള്ള പെണ്‍കുട്ടിയും ഏഴു വയസുളള ആണ്‍കുട്ടിയുമുള്‍പ്പെടുന്നതായി പോലീസ് വ്യക്തമാക്കി. അപകടത്തില്‍ മരിച്ച അഞ്ചാമത്തെ വ്യക്തി 25 വയസുള്ള സബര്‍ബന്‍ വാഹനത്തിലെ യാത്രക്കാരിയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെ നില ഗുരുതരമാണ്.






