കാനഡ-യുഎസ് വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയതോടെ പ്രമുഖ കനേഡിയൻ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. എയർ ട്രാൻസാറ്റ് (Air Transat), വെസ്റ്റ് ജെറ്റ് (WestJet) എന്നീ കമ്പനികളാണ് തങ്ങളുടെ യുഎസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയത്. എന്നാൽ ഈ പ്രതിസന്ധിക്കിടയിലും അമേരിക്കയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് പോർട്ടർ എയർലൈൻസ് (Porter Airlines) രംഗത്തെത്തിയിട്ടുണ്ട്.
2025-ൽ അതിർത്തി കടന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി വെസ്റ്റ് ജെറ്റ് അറിയിച്ചു. ഇതേത്തുടർന്ന് അറ്റ്‌ലാന്റ, നാഷ്‌വിൽ, ഒർലാൻഡോ, സീറ്റിൽ, സാൻ ഫ്രാൻസിസ്കോ തുടങ്ങി വിവിധ നഗരങ്ങളെ കാനഡയിലെ എഡ്മന്റൺ, വിന്നിപെഗ്, വാൻകൂവർ എന്നിവയുമായി ബന്ധിപ്പിക്കുന്ന 16 പ്രധാന റൂട്ടുകളാണ് കമ്പനി നിർത്തിയത്. ഭാവിയിൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എയർ ട്രാൻസാറ്റ് ആകട്ടെ, ഈ വേനൽക്കാലത്തെ മുഴുവൻ യുഎസ് സർവീസുകളും റദ്ദാക്കി. ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ, ഒർലാൻഡോ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകളാണ് കമ്പനി നിർത്തലാക്കിയത്.






