വിദ്യാർത്ഥികളിൽ അടക്കം ആശങ്ക സൃഷ്ടിച്ച് കാനഡയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ട്. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഡാറ്റ പ്രകാരം, 2024-ൽ മൊത്തം ഏകദേശം 1,997 ഇന്ത്യക്കാരെ നിർബന്ധിതമായി നാടുകടത്തിയെങ്കിൽ 2025 ജൂലൈ വരെ ഇതിനകം 1,891 ഇന്ത്യക്കാരെ രാജ്യത്തുനിന്ന് പുറത്താക്കി കഴിഞ്ഞു. 2024-ൽ, മെക്സിക്കൻ പൗരന്മാർക്ക് ശേഷം ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ട രണ്ടാമത്തെ രാജ്യക്കാർ ഇന്ത്യക്കാരായിരുന്നു. എണ്ണം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, 6,837 ഇന്ത്യക്കാരാണ് നാടുകടത്തൽ കാത്തിരിക്കുന്നത്. എല്ലാ വിദേശ പൗരന്മാരിലും വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. 5,170 മെക്സിക്കൻ പൗരന്മാരും 1,734 അമേരിക്കൻ പൗരന്മാരുമാണ് തൊട്ടുപിന്നിലുള്ളത്. കാനഡയിൽ തീർപ്പാകാതെ അവശേഷിക്കുന്ന 30,733 നാടുകടത്തൽ കേസുകളിൽ ഭൂരിഭാഗവും അഭയം തേടുന്നവരുടേതാണ്.
പല നാടുകടത്തലുകളിലും വർക്ക് പെർമിറ്റുകൾ, സ്‌കിൽഡ് എംപ്ലോയ്‌മെൻ്റ് വീസകൾ, സ്റ്റുഡൻ്റ് പ്രോഗ്രാമുകൾ എന്നിവയിലുള്ള വിദേശ പൗരന്മാർ ഉൾപ്പെടുന്നു. ഇത് കാനഡയിൽ പഠിക്കാനോ ജോലി ചെയ്യാനോ പദ്ധതിയിടുന്ന പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഈ കർശന നടപടി ആശങ്കാജനകമാക്കുന്നു. നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാനും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാനും തൻ്റെ സർക്കാർ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. 2019 മുതൽ ഇന്ത്യൻ പൗരന്മാരുടെ നാടുകടത്തൽ ഏകദേശം മൂന്നിരട്ടിയായി വർധിച്ചതായി സിബിഎസ്എ ഡാറ്റ കാണിക്കുന്നു. അന്ന് 625 പേരെ മാത്രമേ പുറത്താക്കിയുള്ളൂ. താൽക്കാലിക വർക്ക് പെർമിറ്റിലുള്ള പ്രൊഫഷണലുകൾ, പ്രത്യേകിച്ച് ഐടി, ആരോഗ്യ സംരക്ഷണം, സ്‌കിൽഡ് ട്രേഡ് തുടങ്ങിയ മേഖലകളിൽ, ഉയർന്ന അനിശ്ചിതത്വം നേരിടുന്നു.







