അടുത്ത മാസം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ലോകകപ്പ് ട്രോഫി കാനഡയിൽ എത്തി. തലസ്ഥാനമായ ഓട്ടവയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മാർക്ക് കാർണി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ സ്വാഗതം ചെയ്യുകയും ലോകകപ്പ് ട്രോഫി കൈയിലേന്തുകയും ചെയ്തു. സാധാരണയായി ലോകകപ്പ് ജയിക്കുന്നവർക്ക് മാത്രം ലഭിക്കുന്ന അപൂർവ്വ ബഹുമതിയാണിത്. അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കൊപ്പം ചേർന്നാണ് കാനഡ ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്ത് ഫുട്ബോൾ വലിയ രീതിയിൽ വളരുകയാണെന്നും 2021 ഒളിമ്പിക്സിൽ കാനഡയുടെ വനിതാ ടീം സ്വർണം നേടിയത് ഇതിന് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാനഡയിലേക്ക് ലോകകപ്പ് എത്തുന്നതിൽ താൻ ആവേശഭരിതനാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ടൂർണമെന്റ് സമയത്ത് കാനഡയിലെ എല്ലാ വീടുകളിലും കാറുകളിലും കടകളിലും കനേഡിയൻ പതാകകൾ ഉയർത്തി രാജ്യം കളിക്ക് സജ്ജമാണെന്ന് ലോകത്തെ കാണിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ പങ്കെടുത്ത ഫുട്ബോൾ ക്ലബ്ബുകളിലെ കുട്ടികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് ഫിഫ പ്രസിഡന്റ് ട്രോഫി പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കൈമാറിയത്. ലോകകപ്പിൽ കാനഡയുടെ ആദ്യ മത്സരം ജൂൺ 12-ന് ടൊറന്റോയിൽ ബോസ്നിയക്കെതിരെ നടക്കും.
രാജ്യത്ത് ഫുട്ബോൾ കൂടുതൽ വളർത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തേക്ക് 755 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ചടങ്ങിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിൽ ഭൂരിഭാഗം തുകയും കുട്ടികൾക്കും യുവാക്കൾക്കുമായുള്ള പ്രാദേശിക ഫുട്ബോൾ പരിശീലന പരിപാടികൾക്കായിട്ടാണ് മാറ്റിവെക്കുന്നത്. ഇതുകൂടാതെ, അഞ്ച് വർഷത്തിന് ശേഷം ഗ്രൗണ്ടുകൾ നവീകരിക്കുന്നതിനും മറ്റുമായി എല്ലാ വർഷവും 118 മില്യൺ ഡോളർ വീതം നൽകുമെന്നും ഫെഡറൽ സർക്കാർ വ്യക്തമാക്കി.






