കുടിയേറ്റ നിയന്ത്രണവുമായി ബന്ധപ്പെട്ട് കാനഡ നടപ്പിലാക്കിയ പുതിയ ഇമിഗ്രേഷൻ നയമാറ്റങ്ങൾ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളെ ബാധിക്കുമെന്ന് ആശങ്ക. വിദേശ വിദ്യാർത്ഥികൾക്കും തൊഴിൽ, താമസ വിസകൾക്ക് അപേക്ഷിക്കുന്നവർക്കും പുതിയ തീരുമാനം തിരിച്ചടിയാകും. കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം ലഭിക്കുന്ന പുതിയ നിയമം ജനുവരി 31 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ വിദേശ വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ഉൾപ്പെടെ വിസകളിന്മേൽ സ്വതന്ത്രമായ തീരുമാനമെടുക്കാനും രേഖകൾ റദ്ദാക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം ലഭിച്ചു.
ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ), താത്കാലിക റസിഡൻ്റ് വീസ (ടിആർവി) എന്നിവ പോലുള്ള താൽക്കാലിക റസിഡൻ്റ് ഡോക്യുമെൻ്റുകൾ റദ്ദാക്കാൻ അതിർത്തി ഉദ്യോഗസ്ഥർക്ക് പുതിയ ഇമിഗ്രേഷൻ ആന്റ് റെഫ്യൂജി പ്രൊട്ടക്ഷൻ റെഗുലേഷൻസ് നിയമ പ്രകാരം കനേഡിയൻ ബോർഡർ ഉദ്യോഗസ്ഥർക്ക് അധികാരം ലഭിച്ചിട്ടുണ്ട്. തൊഴിൽ പെർമിറ്റുകളും വിദ്യാർത്ഥി വിസകളും റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ സാധിക്കും. വിസാ കാലാവധി പൂർത്തിയാകുമ്പോൾ ഒരാൾ രാജ്യം വിട്ടുപോകാനുള്ള സാധ്യതയില്ലെന്ന് ഒരു ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ രാജ്യത്തേക്കുള്ള പ്രവേശനം തടയാനോ അല്ലെങ്കിൽ കാനഡയിൽ താമസിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അനുമതി റദ്ദാക്കാനോ ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കും.
ആയിരക്കണക്കിന് വിദേശികളെ ബാധിക്കുന്നതിനൊപ്പം ഏറ്റവുമധികം ആഘാതമേൽപ്പിക്കുന്നത് കാനഡയിലെ ഏറ്റവും വലിയ വിദേശ സമൂഹമായ ഇന്ത്യക്കാരിൽ തന്നെയായിരിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഏകദേശം 4,27,000 ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ പഠിക്കുന്നുണ്ട്. പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് പുറമെ വിനോദസഞ്ചാരികളായി ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് കാനഡയിൽ എത്തുന്നത്. 2024 ജനുവരിക്കും ജൂലൈയ്ക്കും ഇടയിൽ, കാനഡ ഇന്ത്യക്കാർക്ക് 3,65,750 സന്ദർശക വിസകൾ അനുവദിച്ചു. ഇത് 2023-ൽ ഇതേ കാലയളവിൽ നൽകിയ 345,631 വിസയേക്കാൾ കൂടുതലാണ്.
പുതിയ നിയമപ്രകാരം മതിയായ യാത്രാ യോഗ്യതയില്ലാതെ എത്തുന്നവരെയും സംശയിക്കപ്പെടുന്ന സാഹചര്യങ്ങളിലും രാജ്യത്തേക്കുള്ള പ്രവേശനം തന്നെ തടയപ്പെട്ട് മടങ്ങേണ്ടി വരുന്ന സ്ഥിതി ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് പുറമെ നിലവിൽ കാനഡയിൽ താമസിക്കുന്നവരെ രേഖകൾ റദ്ദാക്കി തിരിച്ചയക്കുമോ എന്നുള്ളത് ഉൾപ്പെടെയുള്ള മറ്റ് പ്രതിസന്ധികളും ഉടലെടുത്തിട്ടുണ്ട്. നിലവിൽ കാനഡയിൽ താമസിക്കുന്നതിൽ നടപടി നേരിടുന്നവർക്ക് നോട്ടീസ് നൽകിയ ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുകയെന്നാണ് റിപ്പോർട്ട്.