ടൊറന്റോ: ഒന്റാറിയോയിലെ നാപ്പാനിക്ക് (Napanee) സമീപം ഹെെവേ 401-ൽ ഉണ്ടായ വാഹനാപകടത്തിൽ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് യാത്രക്കാരുമായി പോയ ബസ്സും ഒരു വാണിജ്യ ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ഹെെവേയുടെ കിഴക്കോട്ടുള്ള പാതകൾ മണിക്കൂറുകളോളം അടച്ചിടേണ്ടി വന്നത് കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് കാരണമായി.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ഉദ്യോഗസ്ഥരും പാരാമെഡിക്സ് സംഘവും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ എട്ടുപേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റുള്ളവരുടെ പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെങ്കിലും എല്ലാവരെയും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. അപകടസമയത്ത് ബസ്സിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ച് പോലീസ് വ്യക്തമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല.
മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡിലുണ്ടായ വഴുക്കലാണോ അതോ ഡ്രൈവർമാരുടെ ശ്രദ്ധക്കുറവാണോ അപകടകാരണമെന്ന് കണ്ടെത്താൻ ഒന്റാറിയോ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കുന്നത് വരെ ഹെെവേ 401-ലെ കിഴക്കൻ പാതകൾ അടച്ചിടുമെന്ന് പോലീസ് അറിയിച്ചു. കിംഗ്സ്റ്റൺ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ബദൽ പാതകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ശൈത്യകാലത്ത് ഹൈവേകളിലൂടെയുള്ള യാത്രയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥ റോഡ് യാത്രയെ സാരമായി ബാധിക്കുന്നുണ്ട്.







