യുഎസ് താരിഫുകൾക്കെതിരെ പരസ്യവുമായി മുന്നോട്ട് പോകാനുറച്ച് ബ്രിട്ടിഷ് കൊളംബിയ സർക്കാർ. ഒന്റാരിയോയുടെ താരിഫ് വിരുദ്ധ പരസ്യത്തെ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചതിന് ശേഷമാണ്, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രീമിയർ ഡേവിഡ് എബി പ്രഖ്യാപിച്ചത്. യുഎസ് സോഫ്റ്റ്‌വുഡ് തടിക്കുമേലുള്ള താരിഫ് ഭീഷണിയിൽ നിന്ന് പ്രവിശ്യയെയും കാനഡയെയും പ്രതിരോധിക്കാൻ പരസ്യങ്ങൾ ഇറക്കുമെന്ന എബി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
ബ്രിട്ടിഷ് കൊളംബിയയുടെ പരസ്യങ്ങൾ ഒന്റാരിയോ സർക്കാരിന്റെ പ്രചാരണത്തേക്കാൾ ചെറിയ തോതിലുള്ളതാണെങ്കിലും, താരിഫുകളെക്കുറിച്ചുള്ള സന്ദേശം അമേരിക്കക്കാർക്ക് നേരിട്ട് നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എബി പറഞ്ഞു. നിലവിൽ കനേഡിയൻ തടിക്കുള്ള താരിഫുകളും കൗണ്ടർവെയ്ലിങ് തീരുവകളും ചേർന്ന് 45% ആയി ഉയർന്നിട്ടുണ്ട്. തടി വ്യവസായം കാനഡയ്ക്കും ബി.സി.ക്കും അടിസ്ഥാനപരമായ ഒന്നാണെന്നും, ഈ താരിഫ് കാരണം പല മില്ലുകളും അടച്ചുപൂട്ടുകയാണെന്നും എബി ചൂണ്ടിക്കാട്ടി.







