വാൾട്ട് ഡിസ്നി കമ്പനിയിൽ നിന്നും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഫിലിം, ടെലിവിഷൻ യൂണിറ്റുകളുടെ മാർക്കറ്റിങ് വിഭാഗത്തിൽ നിന്നുൾപ്പെടെ ഡിസ്നി എന്റർടൈൻമെന്റ് വിഭാഗങ്ങളിലുടനീളമുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെലിവിഷൻ പബ്ലിസിറ്റി, കാസ്റ്റിങ്, കോർപ്പറേറ്റ് ഫിനാൻഷ്യൽ ഓപ്പറേഷൻസ് ഡിവിഷനുകൾ എന്നിവയിലെ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
ടീമുകളിലെ വ്യക്തികളെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ഒരു വകുപ്പിനെയും മുഴുവനായും ഒഴിവാക്കിയിട്ടില്ല. തിങ്കളാഴ്ചയാണ് തീരുമാനം ജീവനക്കാരെ അറിയിച്ചത്. കഴിഞ്ഞ 10 മാസത്തിനിടെ ഡിസ്നി ടെലിവിഷൻ പ്രവർത്തനങ്ങളെ ബാധിച്ച നാലാമത്തെയും ഏറ്റവും വലിയതുമായ പിരിച്ചുവിടലാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാർച്ചിൽ എബിസി ന്യൂസിലും അതിന്റെ എന്റർടൈൻമെന്റ് നെറ്റ്‌വർക്ക്സ് ഡിവിഷനിലും ഇരുന്നൂറോളം തസ്തികകൾ ഡിസ്നി ഒഴിവാക്കിയിരുന്നു. ആ പിരിച്ചുവിടലുകൾ ഡിവിഷനിലെ ജീവനക്കാരുടെ ഏകദേശം ആറ് ശതമാനത്തെ പ്രതിനിധീകരിക്കുന്നുണ്ട്. പരമ്പരാഗത ടിവി മേഖലയിലെ സാമ്പത്തിക സമ്മർദങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം.