ഫിഫ ലോകകപ്പ് അടുത്തതോടെ എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC). അണുബാധ രാജ്യത്ത് വ്യാപിക്കാനുള്ള സാധ്യത കുറയ്ക്കാൻ ഈ മുൻകരുതൽ അനിവാര്യമാണെന്ന് ഏജൻസി വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) നിർദ്ദേശത്തെ മറികടന്നാണ് കാനഡയുടെ ഈ നടപടി. ജൂൺ, ജൂലൈ മാസങ്ങളിൽ ലോകകപ്പ് മത്സരങ്ങൾക്കായി ലക്ഷക്കണക്കിന് ആളുകൾ ടൊറൻ്റോയിലും വാൻകൂവറിലും എത്താനിരിക്കെ, കനേഡിയൻ പൗരന്മാരുടെയും മറ്റു സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളുമായി ചേർന്നാണ് യാത്രാ മാനദണ്ഡങ്ങൾ ക്രമീകരിച്ചിരിക്കുന്നതിന്‍റെ ഭാഗമാണ് ഈ നടപടിയെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നിർദ്ദേശപ്രകാരം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വീസ, ഇമിഗ്രേഷൻ അപേക്ഷകൾ എന്നിവ സ്വീകരിക്കുന്നത് ബുധനാഴ്ച മുതൽ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു. കൂടാതെ, ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ നിയമപ്രകാരം ശനിയാഴ്ച മുതൽ ആഗസ്റ്റ് 29 വരെ 21 ദിവസത്തെ നിർബന്ധിത സ്വയം നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിആർസിയിൽ പടരുന്ന അതീവ മാരകവും നിലവിൽ വാക്സിനോ ചികിത്സയോ ഇല്ലാത്തതുമായ ‘Bundibugyo’ എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഉഗാണ്ടയിൽ ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവർ അതിർത്തി അടച്ചിരുന്നു. ദക്ഷിണ സുഡാനിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മറ്റ് രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.






