ആൽബർട്ടയിൽ ആരോഗ്യപരിശോധനകൾ നടത്തുന്നതിനായി നിലവിലുള്ള കർശന നിയമങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ഒരുങ്ങുന്നു. ഡോക്ടറുടെയോ മറ്റ് ആരോഗ്യ വിദഗ്ധരുടെയോ ശുപാർശ (Referral) ഇല്ലാതെ തന്നെ പൗരന്മാർക്ക് സ്വന്തം ചിലവിൽ സ്വകാര്യ ലാബുകളിൽ രോഗനിർണ്ണയ പരിശോധനകൾ നടത്താൻ സൗകര്യമൊരുക്കുന്ന ‘ബിൽ 29’ നിയമസഭയിൽ അവതരിപ്പിച്ചു. ഈ വർഷം അവസാനത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
പുതിയ നിയമം നിലവിൽ വരുന്നതോടെ എംആർഐ (MRI), സിടി സ്കാൻ (CT Scan), ഫുൾ ബോഡി സ്കാനിംഗ് തുടങ്ങിയ അത്യാധുനിക പരിശോധനകൾ വ്യക്തികൾക്ക് നേരിട്ട് പണമടച്ച് നടത്താൻ സാധിക്കും. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള ‘ലൈഫ്‌സ്റ്റൈൽ ടെസ്റ്റിംഗ്’ രീതിക്ക് സമാനമായാണ് ഇതെന്നും വിറ്റാമിൻ, ഹോർമോൺ പരിശോധനകൾ ഇതിൽ ഉൾപ്പെടുമെന്നും ആരോഗ്യ മന്ത്രി അഡ്രിയാന ലാ ഗ്രേഞ്ച് വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ചില പരിശോധനകൾക്ക് മാത്രമാകും അനുമതി നൽകുക. പൊതു ആരോഗ്യ സംവിധാനത്തിലെ തിരക്ക് കുറയ്ക്കാനും രോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കാനും പുതിയ നീക്കം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. “സ്വന്തം ആരോഗ്യത്തിൽ ജനങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കില്ല, മറിച്ച് അതിന്റെ ഭാരം കുറയ്ക്കുകയാണ് ചെയ്യുക,” മന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. സ്വകാര്യ പരിശോധനയിൽ ഗൗരവകരമായ രോഗങ്ങൾ കണ്ടെത്തിയാൽ ഇൻഷുറൻസ് കമ്പനികളുമായി ആലോചിച്ച് തുക തിരികെ നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.







