ന്യൂഡൽഹി: കോടതി വിധികൾ എഴുതുന്നതിനും തയ്യാറാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ഇത് സംബന്ധിച്ച് ‘റെഗുലേഷൻസ് ഫോർ യൂസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ കോർട്സ് 2026’ എന്ന പേരിലുള്ള ഒരു പുതിയ കരട് മാർഗരേഖ കോടതി ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. സുപ്രീം കോടതിക്ക് പുറമെ രാജ്യത്തെ ഹൈക്കോടതികൾ, കീഴ്ക്കോടതികൾ, വിവിധ ട്രൈബ്യൂണലുകൾ, ലോ കമ്മീഷനുകൾ എന്നിവയ്ക്കെല്ലാം ഈ പുതിയ നിയമാവലി ഒരുപോലെ ബാധകമായിരിക്കും.
അതേസമയം, കേസ് വാദങ്ങളും തെളിവുകളും കൃത്യമായി തയ്യാറാക്കുന്നതിനായി അഭിഭാഷകർക്ക് എഐ സാങ്കേതികവിദ്യയുടെ സഹായം തേടുന്നതിന് യാതൊരുവിധ തടസ്സങ്ങളുമില്ല. എന്നാൽ, അത്തരത്തിൽ എഐ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആ വിവരം വക്കീലന്മാർ നിർബന്ധമായും കോടതിയെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. നിലവിൽ പുറത്തുവിട്ടിരിക്കുന്ന ഈ കരട് നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും നിയമവിദഗ്ദ്ധർക്കും തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ മാസം 20-ാം തീയതി വരെ കോടതിയെ അറിയിക്കാവുന്നതാണ്.






