ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയെന്ന കേസിൽ യുവ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദിലെ പ്രമുഖ ആശുപത്രിയുടെ മുൻ സിഇഒയായ നമ്രത ചിഗുരുപതി (34) ആണ് ഹൈദരാബാദിൽ അറസ്റ്റിലായത്. മുംബൈയിൽ ലഹരിമരുന്ന് ഇടനിലക്കാരനായ വാൻഷ് ധാക്കറാണ് യുവതിക്ക് കൈമാറാനായി കൊക്കെയ്ൻ കൊടുത്തുവിട്ടത്. കൊക്കെയ്ൻ വാങ്ങുന്നതിനിടെ യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. ലഹരിമരുന്ന് എത്തിച്ച് നൽകിയ ധാക്കറിന്റെ സഹായി ബാലകൃഷ്ണനയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
വാട്‌സാപ് വഴിയാണ് നമ്രത ലഹരി ഇടനിലക്കാരനായ ധാക്കറുമായി ബന്ധപ്പെട്ടത്. തുടർന്ന് 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ ഓർഡർ ചെയ്യുകയായിരുന്നു. ഓൺലൈനായി തുക കൈമാറിയതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു. മുംബൈയിലാണ് നമ്രത ജോലി ചെയ്തിരുന്നത്. റായദുർഗയിൽ വച്ച് ലഹരിമരുന്ന് വാങ്ങിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു.
നമ്രതയിൽനിന്ന് 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും പതിനായിരം രൂപയും പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ നമ്രതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിൽ, ലഹരിമരുന്നിനായി ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ചതായും നമ്രത മൊഴി നൽകിയിട്ടുണ്ട്.