ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കേരളത്തിലടക്കം പഠിച്ച ഷെയ്ഖ് സജാദ് ഗുൽ എന്ന് റിപ്പോർട്ട്. എൻഐഎയുടെ അന്വേഷണത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഇയാളുടെ പങ്ക് നിർണായകമെന്ന് കണ്ടെത്തി. പാക്കിസ്ഥാനിലെ റാവിൽപിണ്ടി കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനങ്ങളെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പഹൽഗാമിലേത് കൂടാതെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
ശ്രീനഗറിൽ പഠിച്ച സജാദ് ഗുൽ ബംഗളൂരുവിൽനിന്നും എംബിഎ നേടിയ ശേഷമാണ് കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയത്. ശേഷം ശ്രീനഗറിലേക്ക് മടങ്ങിയ ഗുൽ അവിടെ ലാബ് സ്ഥാപിക്കുകയും ലാബിന്റെ മറവിൽ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. 2002 ൽ സ്ഫോടകവസ്തുക്കളുമായി പിടിയിലായി ജയിൽശിക്ഷ അനുഭവിച്ച ശേഷമാണ് ഗുൽ പാക്കിസ്ഥാനിലേക്ക് പോയി ലഷ്കർ ഇ ത്വയ്ബയുടെ നിഴൽ സംഘടനയായ ടിആർഎഫുമായി വീണ്ടും ഭീകര പ്രവർത്തനങ്ങളിൽ സജീവമായത്.