ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളില്‍ കാട്ടുതീ ആളിപ്പടർന്നതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേൽ അന്താരാഷ്ട്ര സഹായം തേടുകയും ചെയ്തു. സംഭവത്തിൽ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരെ സ്മരിക്കുന്ന ദിവസമാണ് ഈ വൻ അഗ്നിബാധ ഉണ്ടായത്.
ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കല്‍ ദുഷ്‌കരമാക്കുന്നത്. വിമാനങ്ങള്‍ കൂടാതെ ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാനുള്ള ഉദ്യമത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും രാജ്യത്തെ സൈന്യവും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ടെന്നും ഇസ്രയേലി അധികൃതര്‍ അറിയിച്ചു. ദേശീയ പാതകള്‍ ഉള്‍പ്പടെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടുണ്ട്







