കൊൽക്കത്ത: മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സംഘർഷങ്ങളിൽ 150 പേർ അറസ്റ്റിൽ. സംഘർഷം രൂക്ഷമാകുന്നതിനിടെ ഇതുവരെ മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സാംസർഗഞ്ച്, ധൂലിയാൻ, മുർഷിദാബാദ് എന്നിവടങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്ന സംഘർഷ മേഖലകളിൽനിന്ന് ഇതുവരെ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഘർഷം രൂക്ഷമാകുകയും നിരവധിപേർക്കു പരുക്കേൽക്കുകയും കടകൾ തകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കച്ചവടക്കാർ അടക്കം ഭീതിയിലാണ്. ‘‘ഞങ്ങൾക്ക് സുരക്ഷ മാത്രമാണു വേണ്ടത്, മറ്റൊന്നുമല്ല. ഞങ്ങളുടെ കടകൾ തകർക്കപ്പെട്ടു. എവിടേക്ക് ഞങ്ങൾ പോകും. കുട്ടികളും സ്ത്രീകളും ഞങ്ങൾക്കൊപ്പമുണ്ട്.’’– ഒരു വഴിയോരക്കച്ചടവക്കാരൻ എഎൻഐയോട് പറഞ്ഞു. വ്യാപകമായ ആക്രമണങ്ങളാണ് വെള്ളിയാഴ്ച ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. പൊലീസ് വാനുകൾ ആക്രമിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണങ്ങളിൽ പതിനെട്ടോളം പൊലീസുകാർക്കു പരുക്കേറ്റിട്ടുണ്ട്. റോഡ് വഴിയുള്ള ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ രണ്ടുപേർ അച്ഛനും മകനുമാണ്. ഹരോഗോബിന്ദോ ദാസ്, മകൻ ചന്ദൻ ദാസ് എന്നിവരുടെ മൃതദേഹങ്ങൾ ജാഫ്രാബാദിലെ താമസസ്ഥലത്തുനിന്നാണു കണ്ടെത്തിയത്. നിരവധി മുറിവുകൾ രണ്ടു മൃതദേഹങ്ങളിലുണ്ടായിരുന്നു. വെടിയേറ്റാണ് 21 വയസ്സുകാരനായ ഇജാസ് മോമിൻ കൊല്ലപ്പെട്ടത്.