ഷാജി ഏബ്രഹാംer…!

തകർന്നു പോയ ഒരു പിതാവിന്റെ ഗദ്ഗദമായിരുന്നു ഈ വാക്കുകൾ. കുഞ്ഞുങ്ങൾ വഴിപിഴയ്ക്കുമ്പോൾ അവർ വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ കൊടുങ്കാറ്റിൽ പെട്ടുഴലുന്ന മാതാപിതാക്കളുടെ ആത്മസഘർഷങ്ങളെ വരച്ചുകാട്ടുന്ന ഒരു കഥയാണ് “അഡോൾസൻസ് ” എന്ന സീരിയലിൽ കൂടി പറയുന്നത്. കൊലപാതക കേസിൽ അറസ്റ്റിലാകുന്ന പതിമൂന്നുവയസ്സുകാരന്റെ ജീവിതം വീട്ടിൽ മറ്റാർക്കും അറിയാത്ത പൊയ്‌മുഖത്തിന്റെ കളിയരങ്ങായിരുന്നു. ഒരു ദിവസം അതിരാവിലെ മകനെ പോലീസ് വന്നു അറസ്റ്റു ചെയ്തു കൊണ്ടുപോകുമ്പോൾ ആ കുടുംബം തീർത്തും സ്തബ്ധമായിപ്പോകുന്നു. ആ അപ്രതീക്ഷമായ കൊടുങ്കാറ്റിനെ നേരിടുവാൻ കുടുംബം ഒരുക്കപെട്ടിട്ടില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ തരിച്ചിരിക്കുന്ന കുടുംബം പിന്നീട് മനസ്സിലാക്കുന്നത് വീട്ടിൽ നല്ലപിള്ള ചമഞ്ഞ മകൻ ഒരു പെൺകുട്ടിയെ കൊന്ന കേസിൽ ഒന്നാം പ്രതി ആയിരുന്നുവെന്ന്. പിന്നീട് നടക്കുന്ന കാര്യങ്ങളൊക്കെ സംഭവബഹുലങ്ങൾ ആണ്. അതിലേക്കു ഞാൻ കടക്കുന്നില്ല. പ്രസ്തുത സീരിയലിന്റെ പരസ്യത്തിനല്ല ഞാൻ ഇത് എഴുതുന്നതും , മറിച്ച് അവസാനം അതിലെ അച്ഛൻ കഥാപാത്രം പറയുന്ന ഒരു വാക്കിലേക്ക് വിരൽചൂണ്ടാനാണ് ആഗ്രഹിക്കുന്നത്.
മകനെ സ്നേഹിച്ചതും കരുതിയതും മാതാപിതാക്കൾ ഒറ്റയ്ക്കിരുന്നു സംസാരിക്കുന്നു, ഇതുവരെ ഒരു കാര്യത്തിനും വഴക്കു പറയാഞ്ഞതും ചോദിച്ചതൊക്കെ മടികൂടാതെ വാങ്ങികൊടുത്തതും ഏതുസമയത്തും വീട്ടിലിനിന്നും പോകാനും തിരിച്ചുവരാനും സ്വാതന്ത്ര്യം കൊടുത്തതും അവർതമ്മിൽ പറഞ്ഞു ആശ്വസിക്കുന്നു. നിഷ്കളങ്കരായ മാതാപിതാക്കളുടെ ആത്മസംഘർഷം ശരിയായി അവതരിപ്പിക്കുമ്പോൾ ഇന്നത്തെ ഒട്ടുമിക്ക മാതാപിതാക്കളുടെയും ചിത്രങ്ങൾ തെളിഞ്ഞുവരുന്നു. സ്നേഹം മാത്രം കൊടുക്കുന്ന മാതാപിതാക്കളെ അഗ്നിപർവ്വതത്തിന്റെ ലാവയിൽ മുക്കുന്ന തലമുറയുടെ ചെയ്തികൾ ഏതൊരാളേയും കണ്ണീരിലാഴ്ത്തും. കണ്ണിൽ ചോരയില്ലാത്ത പ്രവർത്തികൾ മക്കളിൽനിന്നുണ്ടാകുമ്പോൾ അവരെപ്പറ്റിയുള്ള പ്രതീക്ഷകളുടെ മണിമാളിക തകരുന്നത് വേദനയോടെ നോക്കിനിൽക്കേണ്ടിവരുന്ന മാതാപിതാക്കൾ ആണ് ഇന്നുള്ളത്.
അവസാനം , പിതാവ് തന്റെ മകന്റെ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് കയറി കതവ് അടച്ച് , അവന്റെ കട്ടിലിൽ ഇരുന്നിട്ട് പൊട്ടിക്കരയുന്നു, അന്നേരംവരെ മനസ്സിന്റെ ഉള്ളിൽ കാർമേഘം കണക്കെനിന്ന ദുഃഖങ്ങൾ എല്ലാം പെരുമഴ കണക്കെ ആ കണ്ണിൽനിന്നും പെയ്തിറങ്ങി.
അവസാനം ഇങ്ങനെ പറയുന്നു; Sorry son, I should’ve done better…!
“എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യുവാൻ കഴിയുമായിരുന്നു” ; ഇതൊരു ഏറ്റുപറച്ചിൽ ആണ്. പരീക്ഷയ്ക്ക് ഒന്നും രണ്ടും മാർക്കിന് പരാജയപ്പെട്ടുന്ന കുട്ടികൾക്ക് ഇങ്ങനൊരു ചിന്ത ഉണ്ടാകാറുണ്ട്. അൽപ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ , ഉറക്കമൊഴിച്ചിരുന്നെങ്കിൽ ,സമയം തക്കത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ എനിക്ക് ജയിച്ചുകയറാമായിരുന്നു എന്ന ചിന്ത തോൽവിയുടെ രുചിയറിയുന്ന കുട്ടികൾക്ക് ഉണ്ടാകാൻ സാധ്യത ഏറെയാണ്.
ചിലപ്പോൾ നാം പലരും പലതിനേയും തികഞ്ഞ ലാഘവത്തോടാണ് കാണുന്നത്.
അൽപ്പം കൂടി നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നുന്ന ഒരു മേഖലയാണ് കുഞ്ഞുങ്ങളെ വളർത്തൽ. പല മാതാപിതാക്കളും കുട്ടികളോട് പളുങ്കു പാത്രത്തിനോട് കാട്ടുന്ന മനോഭാവമാണ് അവലംബിക്കുന്നത്. പൊട്ടിത്തകരും എന്ന അമിതമായ ഭയത്തിൽ താഴെവെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന ചൊല്ലുപോലെ കൊണ്ടുനടക്കുന്നു.
അവൻ കുട്ടിയല്ലേ , അതൊക്കെ വലുതാകുമ്പോൾ മാറിക്കൊള്ളും എന്ന ചിന്തയിൽ കുഞ്ഞുങ്ങളുടെ തെറ്റുകളെ തിരുത്താത്ത മാതാപിതാക്കൾ ധാരാളമുണ്ട്. കുഞ്ഞുങ്ങൾ തർക്കുത്തരം പറയുമ്പോൾ തിരുത്താത്തവർ , മറ്റുള്ളവരോട് ബഹുമാനമില്ലാതെ സംസാരിക്കുമ്പോൾ ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നവർ , കുഞ്ഞുങ്ങളിൽ നിന്നും അസ്വാഭാവികമായ പെരുമാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതെന്തുകൊണ്ടെന്നറിയാൻ ശ്രമിക്കാത്തവരും നമ്മുടെ നടുവിലുണ്ട്.
കുഞ്ഞുങ്ങളോട് അരുത് എന്ന് പറഞ്ഞാൽ അവരുടെ മനസ്സ് വേദനിക്കും എന്ന് പറയുന്നവരാണ് ഒരുപക്ഷത്തുള്ളവർ , ശാസിച്ചാൽ അവരുടെ മുഖം വാടും എന്നുപറയുന്നവരും ഉണ്ട് മറ്റൊരു വശത്തു. മക്കൾ ചോദിക്കുന്നത് എന്തും കൊടുക്കുന്ന മാതാപിതാക്കൾ കുറവല്ല. ആവശ്യമാണോ എന്ന് നോക്കാറില്ല പലരും , മക്കൾ ആവശ്യപ്പെടുന്നതെന്തും കൊടുക്കുന്ന ചില യന്ത്രങ്ങളാണ് അവരൊക്കെ. മുന്തിയ സൗകര്യങ്ങളോടൊപ്പം ചിലപ്പോഴൊക്കെ ഉപദേശവും ശാസനയും തർജ്ജനവും കൊടുത്തിരുന്നെങ്കിൽ പിന്നീട് നിലവിളിക്കേണ്ടി വരില്ലായിരിന്നു.
അദ്ധ്യാപകർക്ക് വിലക്കുകൾ ഉള്ള കാലമാണിത്. വിലക്കുകൾ ലംഘിച്ചാൽ വിലങ്ങുകൾ അവരുടെ കയ്യിൽ വീഴും. കുഞ്ഞുങ്ങളെ ശാസിക്കുന്നതിനും മാതൃകാപരമായി ശിക്ഷിക്കുന്നതിനും പണ്ടുകാലത്തെ മാതാപിതാക്കൾ അദ്ധ്യാപകർക്കു ഒത്താശ ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മാറി. കുട്ടികളെ സൂക്ഷിച്ചു നോക്കാൻ പോലും അവർക്കു അവകാശമില്ലാത്ത ഒരു സാഹചര്യം ഉടലെടുത്തു. തന്മൂലം വീട്ടിലോ നാട്ടിലോ അവർക്ക് നിബന്ധനകളുടെ വേലിക്കെട്ടുകൾ ഇല്ലാതെയായി.
കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു എന്നൊരു തോന്നൽ ഇന്നു എല്ലാ മാതാപിതാക്കളുടെയും കുമ്പസാരമായി അലയടിക്കുന്നുണ്ട്. കുടുബപ്രാർത്ഥന നടത്തിയില്ലെങ്കിൽ അത്താഴം തരില്ല എന്ന് വാശിപിടിച്ച് അത് നടപ്പിലാക്കിയ ഒരു വല്യമ്മച്ചി എനിക്കുണ്ടായിരുന്നു, കുരുത്തക്കേടുകൾ കാട്ടിയതിന് കപ്പത്തണ്ടുകൊണ്ടു അടിച്ച ഒരപ്പൻ എന്റെ വീട്ടിലും ഉണ്ടായിരുന്നു. സ്കൂളിൽ വഴക്കുണ്ടാക്കിയതിനു ചൂരൽക്കഷായം തന്ന തോമാസാറും ചാക്കോസാറും എനിക്കുണ്ടായിരുന്നു. അവരൊന്നും പിന്നീട് ദുഖിക്കേണ്ടി വന്നില്ല. ശിഷണത്തിനു വിധേയമാകുന്ന ഒരു തലമുറയും ഉപദേശവും ശാസനയും തർജ്ജനവും ചെയ്യുന്ന മാതാപിതാഗുരു ഗണങ്ങളും പിന്നീട് ദുഖിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല.
അധികം സമയം കതവടച്ചു മുറിയിൽ ഇരിക്കുന്ന കുട്ടികൾ എന്തെടുക്കുന്നു എന്ന് അന്വേഷിക്കുന്നത് ഒരിക്കലും അവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകില്ല. മറിച്ച് മാതാപിതാക്കളുടെ ഉത്തരവാദത്വത്തിൽ പെടുന്ന കാര്യമാണ്. പതിവിലും താമസ്സിച്ചു വീട്ടിലെത്തുന്നവർ , അസ്വാഭാവിക സ്വഭാവം കാട്ടുമ്പോൾ അതെന്തുകൊണ്ടെന്നു അന്വേഷിക്കുവാൻ മാതാപിതാക്കൾ അമാന്തിക്കരുത്.
ഇതൊക്കെ ചെയ്താൽ പിള്ളേർ നന്നാകുമോ എന്നൊരുപക്ഷേ ചോദിച്ചേക്കാം. ഒത്തിരി ഉപദേശിച്ചും ശാസിച്ചും ശിഷിച്ചും വളർത്തിയ കുഞ്ഞുങ്ങൾ പിഴച്ചുപോയിരിക്കുന്നു എന്നും ഒരു പക്ഷേ ചിലർ പറഞ്ഞേക്കാം. അതും ശരിയായിരിക്കാം. എന്നാൽ അവസാനം ഒരു കണക്കെടുപ്പ് നടത്തുമ്പോൾ ” എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യുവാൻ കഴിയുമായിരുന്നു” എന്നുള്ള മനഃസാക്ഷിക്കുത്തിന് ഇടനൽകുന്നതല്ലായിരിക്കും അതൊക്കെ.
മക്കൾ നിമിത്തം മാതാപിതാക്കളും മാതാപിതാക്കൾ നിമിത്തം മക്കളും സമൂഹത്തിൽ അവഹേളിക്കപ്പെടാനോ അപമാനത്താൽ തലതാഴ്ത്താനോ ഇടയാവാതിരിക്കട്ടെ.
പ്രാർത്ഥനയോടെ
ഷാജി ഏബ്രഹാം