വിനിപെഗ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധഭീഷിണിയെ മറികടക്കാൻ പ്രവിശ്യയിലെ കാർഷികമേഖലയ്ക്ക് 15 കോടി ഡോളർ അനുവദിച്ച് മാനിറ്റോബ സർക്കാർ. ഈ ഫണ്ടിൽ അഗ്രിസ്റ്റബിലിറ്റി പ്രോഗ്രാമിനായി ഒരു കോടി ഡോളറും അഗ്രി ഇൻഷുറൻസ്, അഗ്രി ഇൻവെസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബിസിനസ് റിസ്ക് മാനേജ്‌മെൻ്റ് പ്രോഗ്രാമുകൾക്കായി 14 കോടി എട്ട് ലക്ഷം ഡോളറും ഉൾപ്പെടുന്നതായി പ്രീമിയർ വാബ് കിന്യൂ അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള താരിഫ് ഭീഷണികൾക്ക് പുറമേ, കനോല, പന്നിയിറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ചൈനയിൽ നിന്നും കനേഡിയൻ കർഷകർ താരിഫ് നേരിടുന്നുണ്ട്.
താരിഫ് ഭീഷണികളിൽ നിന്നും കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും സർക്കാർ കർഷകരുമായും വ്യാപാരസ്ഥാപങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രീമിയർ വ്യക്തമാക്കി. ഒപ്പം കൃഷിയെ പിന്തുണയ്ക്കാൻ കീസ്റ്റോൺ അഗ്രികൾച്ചറൽ പ്രൊഡ്യൂസർമാരുമായി ഒന്നിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.