റെജൈന: സസ്‌കാച്വാനിൽ വ്യാവസായിക കാർബൺ നികുതി പിൻവലിച്ച് പ്രവിശ്യാ സർക്കാർ. കർഷകരും വ്യാപാരികളും വ്യാവസായിക കാർബൺ നികുതി നിരക്ക് അടയ്ക്കേണ്ടതില്ല. ഔട്ട്പുട്ട്-ബേസ്ഡ് പെർഫോമൻസ് സ്റ്റാൻഡേർഡ്‌സ് (ഒബിപിഎസ്) പ്രകാരം, കുടുംബങ്ങൾ, ഫാമുകൾ, ബിസിനസുകൾ, മറ്റ് ഉൽപ്പാദകർ എന്നിവർക്കുള്ള നിരക്കാണ് പ്രവിശ്യാ സർക്കാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. മാർച്ച് 26 ന് പ്രീമിയർ സ്കോട്ട് മോ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ നടപ്പിലായിരിക്കുന്നത്. ഉപഭോക്തൃ കാർബൺ നികുതി ഒഴിവാക്കാനുള്ള ഫെഡറൽ സർക്കാരിന്റെ തീരുമാനത്തോടൊപ്പമാണ് പ്രവിശ്യയുടെ ഈ നീക്കം. രണ്ട് മാറ്റങ്ങളും ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
അതേസമയം, പ്രവിശ്യയുടെ തീരുമാനത്തിൽ ആശ്വാസമുണ്ടെന്ന് അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫ് സസ്‌കാച്വാൻ (എപിഎഎസ്) പ്രതികരിച്ചു. തുടക്കം മുതൽ തന്നെ തങ്ങൾ കാർബൺ നികുതിയെ ശക്തമായി എതിർത്തിരുന്നുവെന്നും, പ്രവിശ്യയുടെ ഇപ്പോഴത്തെ തീരുമാനം സ്വാഗതാർഹമാണെന്നും എപിഎഎസിന്റെ വൈസ് പ്രസിഡന്റ് ക്രിസ് പ്രോസിക് അഭിപ്രായപ്പെട്ടു.
കാർബൺ നികുതി കാരണം പ്രവിശ്യയിലെ നിർമ്മാതാക്കൾ ഉൽപ്പന്നങ്ങളുടെ ഷിപ്പിങ്ങിലും മറ്റുമായി വലിയ തോതിൽ സാമ്പത്തിക സമ്മർദ്ദം അനുഭവിച്ചിരുന്നു. ഇത് സാധനങ്ങളുടെ വില വർധനയ്ക്കും കാരണമായതായി സാമ്പത്തിക വിദഗ്ദർ പറയുന്നു. വ്യാവസായിക നികുതിയിൽ ഫെഡറൽ സർക്കാർ പിന്നോട്ട് പോകാനുള്ള സാധ്യതയെക്കുറിച്ച് ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഭാവിയിലെ ക്ലൈമറ്റ് പോളിസി നിർമാണത്തിൽ ഉൽപാദകരുമായും കാർഷിക മേഖലയുമായും അടുത്ത് പ്രവർത്തിക്കണമെന്നും വ്യവസായികൾ ആവശ്യപ്പെടുന്നു.
അതേസമയം, ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടെ, കൺസർവേറ്റീവുകൾ വ്യാവസായിക നികുതി നീക്കം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, യൂറോപ്യൻ യൂണിയൻ പോലുള്ള പ്രദേശങ്ങളിലേക്ക് വ്യാപാരാവശ്യങ്ങൾക്കനുസൃതമായ പദ്ധതികൾ നിലനിർത്തുമെന്ന് ലിബറലുകളും പറയുന്നു.