കണ്ണൂർ: മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി.ദിവ്യ മാത്രമെന്ന് കുറ്റപത്രം. ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
ശാസ്ത്രീയ തെളിവുകളടക്കം ഉൾപ്പെടുത്തിയ കുറ്റപത്രം കണ്ണൂർ റേഞ്ച് ഡിഐജിക്ക് സമർപ്പിച്ചു. ഡിഐജിയുടെ അനുമതി കിട്ടിയാലുടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. നവീൻ ബാബുവിൻറേത് ആത്മഹത്യ തന്നെയാണെന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് നവീൻറെ കുടുംബാംഗങ്ങൾ അടക്കം 82 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
2024 ഒക്ടോബർ 14നാണ് എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെയെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്. തൊട്ടടുത്ത ദിവസം ക്വാർട്ടേഴ്സിലെ ഉത്തരത്തിൽ നവീൻ ബാബു തൂങ്ങിമരിച്ചെന്നാണ് കേസ്. തുടക്കത്തിൽ അസ്വാഭാവിക മരണമായിരുന്നെങ്കിൽ വൈകാതെ പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണത്തിന് പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്നും പാർട്ടി ചുമതലകളിൽനിന്നും സിപിഎം ദിവ്യയെ ഒഴിവാക്കി.