വാഷിങ്ടൺ: ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ അമേരിക്ക ഈ വർഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ നാൽപതു വർഷത്തിനിടെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് അമേരിക്ക ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ രണ്ടു സാമ്പത്തിക പാദങ്ങളിലും വളർച്ചാ മാന്ദ്യം തുടർച്ചയായി കുറഞ്ഞതാണ് സാമ്പത്തിക മാന്ദ്യത്തിനുള്ള സൂചന നൽകുന്നത്. ഇപ്പോഴിതാ ട്രംപും ഈ സാധ്യത തള്ളിക്കളയുന്നില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് പരോക്ഷമായി ഈ സാധ്യത ചൂണ്ടിക്കാട്ടിയത്. അതേസമയം, ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ട്രംപ് തയാറായതുമില്ല.
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘അത്തരം കാര്യങ്ങൾ പ്രവചിക്കാൻ എനിക്ക് വെറുപ്പാണ്. ഇത് ഒരു പരിവർത്തന കാലമാണ്, നമ്മൾ അമേരിക്കയിലേക്ക് സമ്പത്ത് തിരികെ കൊണ്ടുവരികയാണ്. ഇതിന് കുറച്ച് സമയമെടുക്കും. നാം ചെയ്യുന്നത് വളരെ വലിയ കാര്യങ്ങളാണ്’. അതേസമയം, മാന്ദ്യത്തിന്റെ സാധ്യതയെക്കുറിച്ച് ട്രംപിന്റെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് കൂടുതൽ വ്യക്തമായ മറുപടിയാണ് നൽകിയത്. തീർച്ചയായും ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
രണ്ടാമത് പ്രസിഡന്റ് അധികാരത്തിലേറിയ ട്രംപ് സ്വീകരിക്കുന്ന കടുത്ത നടപടികൾ രാജ്യം നേരിയ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഫെഡറൽ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന് ഒപ്പം വരുമാന വർധനയ്ക്കുമുള്ള സാധ്യതകളാണ് ട്രംപ് ഭരണകൂടം തേടുന്നത്.