വാഷിങ്ടൺ: കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ സൈനിക വിമാനങ്ങൾ ഉപയോഗിച്ച് കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടി നിർത്തിവച്ചു. നിയമവിരുദ്ധമായി യുഎസിലെത്തിയ കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങളായിരുന്നു ട്രംപ് ഭരണകൂടം ഉപയോഗിച്ചിരുന്നത്. എന്നാൽ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് ഭാരിച്ച ചെലവാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ട്രംപിന്റെ തീരുമാനം പിൻവലിച്ചത്.
അനധികൃത കുടിയേറ്റങ്ങൾക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന അവകാശപ്പെട്ട രണ്ടാം ട്രംപ് സർക്കാർ ഇന്ത്യയിലേക്കടക്കം കുടിയേറ്റക്കാരെ തിരിച്ചയച്ചത് സൈനിക വിമാനത്തിലാണ്. സൈനിക വിമാനം ഉപയോഗിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ നാട് കടത്തൽ രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. കൈകാലുകൾ ബന്ധിച്ചും മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും നിഷേധിച്ചതും വലിയ വാർത്തയായിരുന്നു. അതിനിടയിലാണ് സൈനിക വിമാനം ഉപയോഗിക്കുന്നത് അനാവശ്യ സാമ്പത്തിക ചിലവിന് കാരണമായെന്ന വിലയിരുത്തലുകൾ വന്നത്.
അവസാനമായി മാർച്ച് ഒന്നിനാണ് യുഎസിൽ നിന്ന് സൈനിക വിമാനത്തിൽ നാടുകടത്തൽ നടന്നതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ വിമാനങ്ങളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന സൈനിക വിമാനം റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് ചെലവ് വർദ്ധിപ്പിക്കുന്നതല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് വിലയിരുത്തൽ. ഫ്‌ളൈറ്റ്് ട്രാക്കിംഗ് ഡാറ്റകൾ പ്രകാരം സി-17 വിമാനങ്ങൾ ഉപയോഗിച്ച് ഏകദേശം 30 നാടുകടത്തലാണ് നടന്നിരിക്കുന്നത്. സി-130 വിമാനങ്ങൾ ഉപയോഗിച്ച് ഒരു ഡസനോളം നാടുകടത്തലുമുണ്ടായിട്ടുണ്ട്. ഗ്വാണ്ടനാമോ ബേയ്ക്ക് പുറമേ ഇന്ത്യ, ഗ്വാട്ടിമാല, ഇക്വഡോർ, പെറു, ഹോണ്ടുറാസ്, പനാമ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തിയത് ഈ വിമാനങ്ങളിലാണ്. മറ്റു വിമാനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ ചിലവേറിയതാണ് സൈനിക വിമാനങ്ങൾ ഉപയോഗിച്ചുള്ള നാടുകടത്തലുകളെന്ന് റിപ്പോർട്ടുകൾ.
ഇന്ത്യക്കാരുമായി അമൃത്സറിലേക്കിറങ്ങിയ മൂന്ന് വിമാനങ്ങൾക്ക് ഓരോന്നിനും 3 മില്യൺ ഡോളർ ചെലവായിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഒരു ഡസൻ ആളുകളെ മാത്രം ഗ്വാണ്ടനാമോ ബേയിലേക്ക് കൊണ്ടുപോകാൻ സൈനിക വിമാനം ഉപയോഗിച്ചതോടെ ഒരാൾക്ക് ചെലവായത് 20,000 ഡോളർ ആണ്. നാടുകടത്തലിന് ഉപയോഗിക്കുന്ന വിമാനങ്ങൾക്ക് മണിക്കൂറിന് 8,500 മുതൽ 17,000 ഡോളർ വരെയാണ് ചെലവാകുന്നതെങ്കിൽ സൈനിക വിമാനമായ സി-17 ഒരു മണിക്കൂർ ഉപയോഗിക്കുന്നതിന് 28,500 ഡോളറാണ് ചെലവ് വരുന്നതെന്ന് യുഎസ് ട്രാൻസ്പോർട്ടേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചെലവ് വർദ്ധിക്കുന്നതല്ലാതെ സൈനിക വിമാനങ്ങൾ ഉപയോഗിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് വിലയിരുത്തൽ.
യുഎസ് സൈനികവിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ചെലവ് വർദ്ധിപ്പിക്കുന്നതിനൊപ്പം നയതന്ത്ര വെല്ലുവിളികൾക്കും കാരണമായിട്ടുണ്ട്. മെക്‌സിക്കോ ഉൾപ്പെടെയുള്ള നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ യുഎസ് സൈനിക വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി നിഷേധിച്ചു. നാടുകടത്തുന്നവരുമായെത്തുന്ന യുഎസ് സൈനിക വിമാനങ്ങൾ സ്വീകരിക്കാൻ കൊളംബിയ ആദ്യം വിസമ്മതിച്ചത് നയതന്ത്രപരമായ പ്രതിസന്ധിക്ക് കാരണമായി. ട്രംപ് താരിഫ് ഭീഷണിയുമായി രംഗത്തെത്തിയതോടെ കൊളംബിയ വഴങ്ങിയെന്ന് വൈറ്റ് ഹൗസ് പിന്നീട് വിശദീകരിച്ചിരുന്നു. എന്നാൽ കൊളംബിയയുടെ നിലപാടിന് ശേഷം ഒരു യുഎസ് സൈനിക വിമാനവും കൊളംബിയയിൽ ഇറങ്ങിയിട്ടില്ല. കൊളംബിയൻ സർക്കാർ സ്വന്തം വിമാനങ്ങൾ ഉപയോഗിച്ച് പൗരന്മാരെ നാട്ടിലെത്തിക്കുകയായിരുന്നു. നാടുകടത്തിയ 190 പൗരന്മാരെ തിരിച്ചെത്തിക്കാൻ വെനിസ്വേലയും വിമാന സർവീസുകൾ ഒരുക്കിയിരുന്നു.