ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്ക് മറുപടിയായി കാനഡ ഏർപ്പെടുത്തിയ പ്രതികാര താരിഫിൽ ഉൾപ്പെടുത്തിയ യുഎസ് ഉൽപ്പന്നങ്ങളുടെ പട്ടിക അവതരിപ്പിച്ച് കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശനിയാഴ്ച പ്രഖ്യാപിച്ച യുഎസിനെതിരെയുള്ള പ്രതികാര താരിഫിൽ രണ്ട് ഘട്ടങ്ങളിൽ ആദ്യത്തേതാണ് നാളെ മുതൽ ആരംഭിക്കുന്നത്. ഫെബ്രുവരി 25 മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തിൽ 12500 കോടി ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്കായിരിക്കും താരിഫ് ചുമത്തുന്നത്. ഈ നടപടിയിലൂടെ യുഎസിലെ പ്രധാന മേഖലകളിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻ അധികൃതർ പറയുന്നു. പ്രതികാര താരിഫ് നടപടിയിലൂടെ, ആഭ്യന്തര ഉൽപ്പന്നങ്ങൾ കനേഡിയൻ പൗരന്മാരിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറയുന്നു. കൂടാതെ ജനങ്ങളിൽ യുഎസ് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണ പാനീയങ്ങൾ, മോട്ടോർ വാഹന പാർട്സ്, വസ്ത്രങ്ങൾ, പാദരക്ഷകൾ, ആക്സസറികൾ, അടിവസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, സൈക്കിളുകൾ, പുകയില, തടി, പേപ്പർ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്കാണ് ആദ്യഘട്ടത്തിൽ താരിഫ് ഈടാക്കുക. രണ്ടാം ഘട്ടത്തിൽ താരിഫ് ചുമത്തുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക കനേഡിയൻ സർക്കാർ ഉടൻ തന്നെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പട്ടികയിൽ യാത്രാ വാഹനങ്ങൾ, ട്രക്കുകളും ബസുകളും, വിനോദ വാഹനങ്ങളും ബോട്ടുകളും, സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾ, എയ്‌റോസ്‌പേസ് ഉൽപ്പന്നങ്ങൾ തുടങ്ങിയ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.