കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോട്ടയം കുറിച്ചിയിൽ ഒരാൾ മരിച്ചു. അസം സ്വദേശി ലളിത് (24) ആണ് മരിച്ചത്. അസം സ്വദേശിയായ ജസ്റ്റിനെ കസ്റ്റഡിയിലെടുത്തതായി ചിങ്ങവനം പൊലീസ് പറഞ്ഞു. വൈകിട്ട് 7ന് കുറിച്ചി മുട്ടത്ത് കടവിലായിരുന്നു സംഭവം. ഇവിടെ പ്രവർത്തിച്ചിരുന്ന ഫ്ലോർ മാറ്റ് നിർമാണ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.
താമസ സ്ഥലത്തിരുന്നു മദ്യപാനത്തിനിടെ ഇരുവരും തർക്കമുണ്ടായി. തുടർന്ന് ജസ്റ്റിൻ ലളിതിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ലളിതിന്റെ മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.