ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു. നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ സരോജ്. സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്‍റെ മകളാണ് പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്‍റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.
Rinku Singh gets engaged to Samajwadi Party MP Priya Saroj. 💍
— Mufaddal Vohra (@mufaddal_vohra) January 17, 2025
– Many congratulations to them! ❤️ pic.twitter.com/7b7Hb0D2Em
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രിയ സരോജ് ലോക്സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്. ഇന്ത്യൻ ടി20 ടീമില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന റിങ്കു സിംഗ് 2023ലെ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടക്കം 31 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ഇറങ്ങിയ റിങ്കു അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരിക്കെയാണ് അഞ്ച് സിക്സ് അടിച്ച് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.
55 ലക്ഷം രൂപക്ക് കൊല്‍ക്കത്ത ടീം നിലനിര്‍ത്തിയ താരത്തെ ഇത്തവണത്തെ മെഗാ താരലേലത്തിന് മുമ്പ് 13 കോടി രൂപക്കാണ് ടീം നിലനിര്‍ത്തിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരനായ പിതാവ് റിങ്കു ഇന്ത്യൻ ടീമില്‍ എത്തിയശേഷവും തന്‍റെ പഴയ ജോലി തുടരുന്നത് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കാര്യമാ അവസരം ലഭിക്കാതിരുന്ന റിങ്കു വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും ഇടം നേിടയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ നിര്‍ഭാഗ്യം കൊണ്ട് റിങ്കുവിന് സ്ഥാനം നഷ്ടമായിരുന്നു.