തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തിൽ വർഗീയത കണ്ടെത്തിയ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനെ ആർഎസ്എസിൻറെ സമുന്നത സഭയായ അഖിൽ ഭാരതീയ പ്രതിനിധി സഭയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ആർഎസ്എസിനേക്കാൾ വർഗീയ വിഷം ചീറ്റുന്ന സംഘടനയായി സിപിഎമ്മും അതിന്റെ നേതാക്കളും മാറിയിരിക്കുകയാണ്. വിജയരാഘവനിലൂടെ പുറത്തുവന്നതും വർഗീയ വിഷം തന്നെയാണ്.
ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയതയേയും മാറിമാറി താലോലിക്കുന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. ജമാഅത്ത് ഇസ്ലാമിയെ മുന്ന് പതിറ്റാണ്ട് കാലം സ്വന്തം കുടക്കീഴിൽ കൊണ്ടുനടന്ന സിപിഎം ഇപ്പോൾ അവരെ തള്ളിപ്പറയുന്നത് അവസരവാദ രാഷ്ട്രീയമാണ്. പലസ്തീൻ പ്രശ്നം, പൗരത്വനിയമ ഭേദഗതി ബിൽ, മുനമ്പം, കാഫിർ സ്‌ക്രീൻഷോട്ട് തുടങ്ങിയ നിരവധി വിഷയങ്ങളിൽ സിപിഎമ്മിന്റെ അവസരവാദ രാഷ്ടീയം ജനങ്ങൾ കണ്ടതാണ്. വയനാട്ടിൽ രാഹുലും പ്രിയങ്കയും വൻ ഭൂരിപക്ഷം നേടിയപ്പോൾ അതിൽ സിപിഎം അണികളുടെ വോട്ടും ഉണ്ടായിരുന്നു. രാഷ്ട്രീയമായി വലിയ നഷ്ടം സംഭവിച്ച സിപിഐപോലും ഈ വിജയത്തെ വർഗീയവത്കരിച്ചില്ലെന്നും ഹസൻ ചൂണ്ടിക്കാട്ടി.