നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന 167 വർഷം പഴക്കമുള്ള തിരുവനന്തപുരം മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. സ്വാതി തിരുനാളിന്റെ കാലത്ത് തുടക്കമിട്ട ഈ മൃഗശാല ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കവെയാണ് ഇത് പുതിയൊരു പ്രദേശത്തേക്ക് മാറ്റണമെന്ന ആശയം ഉയർന്നുവന്നിരിക്കുന്നത്. മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതോടൊപ്പം വെറ്ററിനറി ആശുപത്രി, ക്വാറന്റീൻ കേന്ദ്രം, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന വലിയൊരു മാസ്റ്റർപ്ലാൻ ഇതിനായി നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി കുറഞ്ഞത് 500 കോടി രൂപയെങ്കിലും ചെലവ് വന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തൃശൂർ മൃഗശാല പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ മാതൃകയാണ് ഇതിനായി സർക്കാരിന് മുന്നിലുള്ളത്. നെയ്യാർ വന്യജീവി സങ്കേതം, പേപ്പാറ, അഗസ്ത്യവനം തുടങ്ങിയ വനമേഖലയോടനുബന്ധിച്ചുള്ള സ്ഥലങ്ങളാണ് പുതിയ സുവോളജിക്കൽ പാർക്കിനായി പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ സംരക്ഷിത മേഖലകളിലേക്ക് മൃഗശാല മാറ്റുമ്പോൾ കർശനമായ നിയമപരവും പാരിസ്ഥിതികവുമായ പരിശോധനകൾ വേണ്ടിവരും. അതേസമയം, നിലവിലെ മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ പാർക്ക് മാതൃകയിൽ പൊതുജനങ്ങൾക്കായി വിശ്രമസ്ഥലവും പാർക്കുമാക്കി മാറ്റാമെന്ന ആശയവും ചർച്ചയിലുണ്ട്.







