കാനഡയിൽ ഭീതി പടർത്തി ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്‌ണോയി ഗുണ്ടാസംഘം രംഗത്ത്. തങ്ങളുടെ സംഘത്തിൽ അയ്യായിരത്തോളം അംഗങ്ങളുണ്ടെന്നും കാനഡയുടെ നിയന്ത്രണം തങ്ങൾ കൈവശപ്പെടുത്തുമെന്നും ലോറൻസ് ബിഷ്‌ണോയി സംഘം ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. ബ്രിട്ടിഷ് കൊളംബിയയിലെ അബോട്ട്‌സ്‌ഫോർഡ് പോലീസിനാണ് “ഇന്ത്യയിലെ ലോറൻസ് ഗാങ്” എന്ന് ഒപ്പിട്ട ഭീഷണി കത്ത് ലഭിച്ചത്. ബിഷ്‌ണോയി സംഘത്തിലെ പ്രമുഖനായ ഒരു കുറ്റവാളിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് (IRB) നടത്തിയ വാദത്തിനിടയിലാണ് ഈ രേഖകൾ പുറത്തുവന്നത്.
കാനഡയിലെ ചെറുതും വലുതുമായ എല്ലാ വ്യവസായികളും തങ്ങൾക്ക് സംരക്ഷണപ്പണം നൽകേണ്ടി വരുമെന്ന് കത്തിലുണ്ട്. ഇന്ത്യക്കാരെന്നോ കനേഡിയൻ പൗരന്മാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഈ ‘സമാന്തര നികുതി’ അടയ്‌ക്കേണ്ടി വരും. കനേഡിയൻ പോലീസിൻ്റെ പക്കലുള്ളതിനേക്കാൾ കൂടുതൽ ആയുധങ്ങൾ തങ്ങളുടെ കൈവശമുണ്ട്. വെറും 1,000 ഡോളർ നൽകിയാൽ വെടിവെപ്പ് നടത്താൻ തയ്യാറുള്ള അയ്യായിരത്തിലധികം ആളുകൾ തങ്ങൾക്ക് കാനഡയിലുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു. തങ്ങളെ തടയാൻ കനേഡിയൻ പോലീസിന് ശേഷിയില്ലെന്നും കാനഡ ഞങ്ങൾ ഭരിക്കുമെന്നും കത്തിൽ അവകാശപ്പെടുന്നു.
ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി തൻ്റെ പ്രധാന അനുയായികളായ ഗോൾഡി ബ്രാർ, ഗോൾഡി ധില്ലൻ എന്നിവർ വഴിയാണ് കാനഡയിൽ കുറ്റകൃത്യങ്ങൾ ഏകോപിപ്പിക്കുന്നത്. സ്റ്റുഡൻ്റ് വീസയിലെത്തുന്ന യുവാക്കളെയും താൽക്കാലിക താമസക്കാരെയുമാണ് ഇവർ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. വ്യാപാരികൾക്ക് നേരെ വെടിവെപ്പ്, വീടുകൾക്കും സ്ഥാപനങ്ങൾക്കും തീയിടുക, ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഈ സംഘം കാനഡയിൽ നടത്തുന്നത്.







