വാഷിംഗ്ടൺ: നവമ്പർ 3-ന് നടക്കുന്ന ഇടക്കാല പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂഹാംപ്ഷെയറിലെ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ പുരോഗമന വാദിയായ എതിരാളിയുടെ അപ്രതീക്ഷിത മുന്നേറ്റം മത്സരത്തെ ആവേശഭരിതമാക്കി. ഇത് യു.എസ് പ്രതിനിധി ക്രിസ് പപ്പാസിന്റെ നാമനിർദ്ദേശ സാധ്യതകൾക്ക് തിരിച്ചടിയായേക്കാം. 2026-ൽ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്ന അവസാന സംസ്ഥാനങ്ങളിലൊന്നാണ് ന്യൂഹാംപ്ഷെയർ. ഡെമോക്രാറ്റിക് പാർട്ടിക്ക് പുറമെ റിപ്പബ്ലിക്കൻ സെനറ്റ് പ്രൈമറിയും രണ്ട് യു.എസ് ഹൗസ് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും സംസ്ഥാനത്തെ വോട്ടർമാർ ഇന്ന് തിരഞ്ഞെടുക്കും.
മൂന്ന് തവണ സെനറ്ററായിരുന്ന ജീൻ ഷഹീൻ വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്ന്, 2025 ഏപ്രിലിൽ മത്സരരംഗത്തിറങ്ങിയ മിതവാദിയായ ക്രിസ് പപ്പാസ് അന്നുമുതൽ ഡെമോക്രാറ്റിക് മുന്നണിയിലെ മുൻനിരക്കാരനാണ്. നാല് തവണ യു.എസ് പ്രതിനിധിയായിരുന്ന പപ്പാസ്, 4.25 ദശലക്ഷം ഡോളർ സമാഹരിച്ചുകൊണ്ട് ഫണ്ട് ശേഖരണത്തിലും മുന്നിലാണ്. മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഷഹീൻ, സെനറ്റർ മാഗി ഹാസൻ തുടങ്ങി പ്രമുഖരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.
പപ്പാസ് മുൻപന്തിയിൽ നിൽക്കുമ്പോൾ തന്നെ, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക അംഗവും മെഡിക്കൽ ശാസ്ത്രജ്ഞയുമായ കരിഷ്മ മൻസൂർ അഭിപ്രായ സർവേകളിൽ അന്തരം കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. ഓഗസ്റ്റ് 26-ന് നടന്ന സർവേ പ്രകാരം പപ്പാസിന് 47% വോട്ടും മൻസൂറിന് 34% വോട്ടും ലഭിച്ചു. ജൂണിൽ 24 ശതമാനമായിരുന്ന വ്യത്യാസമാണ് ഇപ്പോൾ 13 ശതമാനമായി കുറഞ്ഞത്. മിഷിഗൺ, കൊളറാഡോ, ഫ്ലോറിഡ എന്നിവിടങ്ങളിലെ പ്രൈമറികളിൽ പുരോഗമനവാദികളായ ഡെമോക്രാറ്റുകൾ നേടിയ വിജയങ്ങളുടെ തുടർച്ചയാണിത്.
ഇസ്രായേലുമായുള്ള ബന്ധത്തിൽ ഡെമോക്രാറ്റുകൾക്കിടയിലുള്ള അതൃപ്തി മുതലെടുക്കാനാണ് 415,000 ഡോളർ മാത്രം സമാഹരിച്ച കരിഷ്മ മൻസൂർ ശ്രമിച്ചത്. ഇസ്രായേൽ സർക്കാരിനെ നിരന്തരം വിമർശിച്ച അവർ, ഇസ്രായേൽ അനുകൂല ലോബിയിങ് ഗ്രൂപ്പായ AIPAC-ൽ നിന്നുള്ള ഫണ്ടുകൾ പപ്പാസ് സ്വീകരിക്കുന്നതിനെയും ചോദ്യം ചെയ്തു.
റിപ്പബ്ലിക്കൻ പ്രൈമറിയിൽ മുൻ സെനറ്റർ സ്കോട്ട് ബ്രൗണിനെതിരെ വ്യക്തമായ ലീഡ് നേടുന്ന, മുൻ ഗവർണർമാരുടെ കുടുംബത്തിൽ നിന്നുളള ജോൺ സുനുവിനെയായിരിക്കും ഡെമോക്രാറ്റിക് വിജയി നേരിടുക. ഫെബ്രുവരിയിൽ ഡൊണാൾഡ് ട്രംപിന്റെ പിന്തുണ നേടിയ സുനു, 2003 മുതൽ ആറ് വർഷം സെനറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂഹാംപ്ഷെയറിലെ രണ്ട് സെനറ്റ് സീറ്റുകളും രണ്ട് ഹൗസ് സീറ്റുകളും ഡെമോക്രാറ്റുകളുടെ കൈവശമാണെങ്കിലും, ഗവർണർ പദവിയും നിയമസഭയും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലാണ്. 2024-ൽ കമല ഹാരിസ് ട്രംപിനെ ഇവിടെ പരാജയപ്പെടുത്തിയിരുന്നെങ്കിലും, 31.9% റിപ്പബ്ലിക്കൻ വോട്ടർമാരും 28.1% ഡെമോക്രാറ്റിക് വോട്ടർമാരും 39.9% സ്വതന്ത്ര വോട്ടർമാരുള്ള ഇവിടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ എപ്പോഴും പ്രവചനാതീതമാണ്.
പപ്പാസിന്റെ ഹൗസ് സീറ്റിലേക്ക് എട്ട് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വിരമിച്ച സെനറ്ററുടെ മകൾ സ്റ്റെഫാനി ഷഹീൻ, മുൻ മറൈൻ ക്യാപ്റ്റൻ മോറ സുല്ലിവൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഓട്ടോ ഡീലർ ആന്റണി ഡി ലോറെൻസോയും ട്രംപിന്റെ പിന്തുണയോടെ മത്സരരംഗത്തുണ്ട്. നിലവിലെ ഗവർണർ കെല്ലി അയോട്ട് റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.







