കനേഡിയൻ അസംസ്കൃത എണ്ണ കയറ്റുമതിയുടെ 70 ശതമാനവും ഏഷ്യൻ രാജ്യങ്ങൾ ഏറ്റെടുക്കുമെന്ന് പ്രമുഖ പൈപ്പ്‌ലൈൻ എക്സിക്യൂട്ടീവ് അറിയിച്ചു. 2028-ന്റെ അവസാനത്തോടെ രാജ്യത്തെ പ്രധാന പൈപ്പ്‌ലൈൻ പദ്ധതിയുടെ ശേഷി വർദ്ധിപ്പിക്കുന്നതോടെയാണിത്. ചൈനയായിരിക്കും ഇതിന് നേതൃത്വം നൽകുകയെന്ന് സിംഗപ്പൂരിൽ നടന്ന വാർഷിക വ്യവസായ ഒത്തുചേരലിൽ ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് മാകി റോയിട്ടേഴ്സിനോട് വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് അവിടെ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടത് കനേഡിയൻ എണ്ണയ്ക്കുള്ള ഏഷ്യയുടെ ആവശ്യം വർദ്ധിപ്പിച്ചു. അൽബർട്ടയിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയയുടെ പടിഞ്ഞാറൻ തീരത്തേക്ക് പ്രതിദിനം 890,000 ബാരൽ ശേഷിയുള്ള ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈൻ ഈ വർഷം ജൂണിലാണ് ആദ്യമായി പൂർണ്ണ ശേഷിയിൽ എത്തിയത്. ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ഉത്പാദകരായ കാനഡയുടെ ഈ വർഷത്തെ ഉത്പാദനം മുൻ വർഷത്തെ റെക്കോർഡായ 5.3 ദശലക്ഷം ബാരൽ കവിയുമെന്നാണ് ഊർജ്ജ റെഗുലേറ്റർമാർ വ്യക്തമാക്കുന്നത്.
ഈ വർഷം അവസാനത്തോടെ പൈപ്പ്‌ലൈൻ വിപുലീകരണത്തിലൂടെ പ്രതിദിനം 90,000 ബാരലിന്റെ അധിക സമാനശേഷിയും, 2028 അവസാനത്തോടെ വീണ്ടും 210,000 ബാരലിന്റെ വർദ്ധനവും ഉണ്ടാകുമെന്ന് മാർക്ക് മാകി പറഞ്ഞു. കാനഡയിൽ നിന്ന് പുറപ്പെടുന്ന കപ്പലുകളിൽ മൂന്നിൽ രണ്ടും ഏഷ്യയിലേക്കാണ് പോകുന്നത്. വിപുലീകരണ നടപടികൾ പൂർത്തിയാകുന്നതോടെ ഭൂരിഭാഗം എണ്ണയും ഏഷ്യയിലേക്ക് തന്നെ ഒഴുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെട്രോകെമിക്കലുകൾക്ക് ഏറ്റവും അനുയോജ്യമായ അസംസ്കൃത വസ്തുവാണ് കാനഡയിൽ നിന്നുള്ള കനത്ത ഇനം എണ്ണ. അതിനാൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈന കാനഡയുടെ ഏറ്റവും വലിയ ഉപഭോക്താവായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തായ്‌ലൻഡ് ഉൾപ്പെടെയുള്ള പുതിയ രാജ്യങ്ങൾ ഉപഭോക്താക്കളായി മാറുമെന്നും ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾ കാനഡയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിൽ നിന്ന് പസഫിക് തീരത്തേക്ക് പുതിയ എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കുന്നതിനുള്ള പദ്ധതികളും ജൂലൈ മാസത്തിൽ രാജ്യം പ്രഖ്യാപിച്ചിരുന്നു.







