14 ആഴ്ച ഗർഭിണിയായിരുന്ന 21-കാരി ഡയാന ക്രൈബ്സിനെ അതിക്രൂരമായി വധിച്ച കേസിലെ പ്രതി ജസ്റ്റിൻ സ്മിത്തിന് കോടതി പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2021 മാർച്ചിൽ ഫിലഡൽഫിയയിൽ നടന്ന ഈ കൊലപാതകത്തിൽ, കാമുകിയുടെ തലയിലേക്ക് 11 തവണ വെടിയുതിർത്താണ് പ്രതി മരണം ഉറപ്പാക്കിയത്. കൃത്യം നടത്തി ആറ് ദിവസത്തിന് ശേഷമാണ് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ ഡയാനയുടെ മൃതദേഹം കണ്ടെത്താനായത്.
കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി കാർ കത്തിച്ച പ്രതി ഒളിവിൽ പോവുകയായിരുന്നു. നാല് വർഷത്തെ തെരച്ചിലിനൊടുവിലാണ് അറ്റ്‌ലാന്റ പോലീസ് ഇയാളെ പിടികൂടുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് കോടതി പ്രതിക്ക് കടുത്ത ശിക്ഷ നടപ്പാക്കിയത്.







