ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്ത് കനേഡിയൻ പോലീസ്. ബ്രാംപ്ടൺ സ്വദേശികളായ ഹർവിന്ദർ സിങ് (35), റിയ റിയ (23) എന്നിവരെയാണ് പീൽ റീജനൽ പോലീസ് അറസ്റ്റ് ചെയ്തത്. 6,000 കനേഡിയൻ ഡോളറാണ് ഇവർ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.
കഴിഞ്ഞ ജൂലൈയിലാണ് ‘മനീഷ ശർമ്മ’ എന്ന വ്യാജ പേരിൽ ഇവർ മെസേജിങ് ആപ്പ് വഴി യുവാവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പ്രണയം നടിച്ച് ഓഗസ്റ്റിൽ നേരിട്ട് കാണാമെന്ന് വിശ്വസിപ്പിച്ച് ബ്രാംപ്ടണിലെ ഒരു ബേസ്‌മെൻ്റ് അപാർട്ട്‌മെൻ്റിലേക്ക് യുവാവിനെ വിളിച്ചുവരുത്തി. യുവാവ് അപാർട്ട്‌മെൻ്റിൽ എത്തിയതിന് പിന്നാലെ ഹർവിന്ദർ സിങ് മുറിയിലേക്ക് കടന്നുവരികയും, തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി 6,000 ഡോളർ തട്ടിയെടുക്കുകയുമായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റ് 12-ന് പ്രതികളെ പിടികൂടി. അനധികൃതമായി തടഞ്ഞുവെക്കൽ, കവർച്ച, ഭീഷണിപ്പെടുത്തൽ, പണം തട്ടൽ എന്നീ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഡേറ്റിങ് ആപ്പുകൾ വഴി കൂടുതൽ പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സമാന അനുഭവങ്ങൾ ഉണ്ടായവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ റീജനൽ പോലീസ് അഭ്യർത്ഥിച്ചു.







