ഓട്ടവ: കാനഡയിൽ 2026-ലെ കാട്ടുതീ സീസൺ അതിരൂക്ഷമായി തുടരുന്നു. രാജ്യത്തുടനീളം നിലവിൽ 582 സജീവ കാട്ടുതീ ബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇതിൽ 31 എണ്ണം തികച്ചും നിയന്ത്രണാതീതമാണെന്നും ഫെഡറൽ സർക്കാർ അറിയിച്ചു. അടിയന്തര മാനേജ്‌മെന്റ് മന്ത്രി എലീനർ ഒൽഷെവ്‌സ്‌കിയും തദ്ദേശീയ സേവന മന്ത്രി മാൻഡി ഗുൾ-മാസ്റ്റിയും ചേർന്നാണ് രാജ്യത്തെ നിലവിലെ സാഹചര്യം വിശദീകരിച്ചത്. ഈ സീസണിൽ ഇതുവരെ 4,793 തീപിടിത്തങ്ങളിലായി 4.1 മില്യൺ (41 ലക്ഷം) ഹെക്ടർ ഭൂമി കത്തിനശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് 4,584 തീപിടിത്തങ്ങളും 7.7 മില്യൺ ഹെക്ടർ നാശനഷ്ടവുമാണ് രേഖപ്പെടുത്തിയിരുന്നത്.
നീണ്ടുനിന്ന ഉഷ്ണതരംഗവും കുറഞ്ഞ ഈർപ്പവും വരണ്ട കാലാവസ്ഥയുമാണ് കാട്ടുതീ വേഗത്തിൽ പടരാൻ കാരണമായത്. ജൂലൈ പകുതിയോടെ നോർത്ത് വെസ്റ്റേൺ ഒന്റാറിയോയിലുണ്ടായ ശക്തമായ തീപിടിത്തം വലിയ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയും ഫസ്റ്റ് നേഷൻസ് ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരെ കൂട്ടത്തോടെ ഒഴിപ്പിക്കാൻ ഇടയാക്കുകയും ചെയ്തു. ഫെഡറൽ സഹായത്തോടെ കാനഡയുടെ സായുധ സേനയാണ് ഈ പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
സൗത്തേൺ ബ്രിട്ടീഷ് കൊളംബിയ, ഫ്രേസർ കാന്യോൺ, ഒകനാഗൻ വാലി എന്നിവിടങ്ങളിലും തീപിടിത്തം രൂക്ഷമാണ്. ഓഗസ്റ്റ് ആദ്യവാരം സമ്മർലാൻഡ്, പീച്ച്ലാൻഡ് പ്രദേശങ്ങളിൽ നിന്ന് പതിനായിരത്തിലധികം ആളുകളെയാണ് ഒഴിപ്പിച്ചത്. ഇവർക്കായി താൽക്കാലിക അഭയകേന്ദ്രങ്ങളും താമസസൗകര്യങ്ങളും ഫെഡറൽ സർക്കാർ ഒരുക്കിയിട്ടുണ്ട്. മെക്സിക്കോ, കോസ്റ്റാറിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം അന്താരാഷ്ട്ര അഗ്നിശമനസേനാംഗങ്ങളാണ് നിലവിൽ കാനഡയിലെ സേനയെ സഹായിക്കുന്നത്.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് പരിസ്ഥിതി വകുപ്പിന്റെ പ്രവചനം. സെപ്റ്റംബറിലും ഉയർന്ന തീപിടിത്ത സാധ്യത നിലനിൽക്കുമെങ്കിലും വടക്കൻ മേഖലകളിൽ വലിയ തോതിലുള്ള വ്യാപനം പ്രതീക്ഷിക്കുന്നില്ല. കാട്ടുതീ ബാധിത പ്രദേശങ്ങളിലെ പുനരധിവാസത്തിനും സാമ്പത്തിക സഹായത്തിനുമായി ‘എമർജൻസി മാനേജ്‌മെന്റ് അസിസ്റ്റൻസ് പ്രോഗ്രാം’ വഴി 100 ശതമാനം ചെലവുകളും സർക്കാർ വഹിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ജനങ്ങൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരായിരിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.







