താലിബാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം അതിദാരുണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. യുഎൻ വിമൺ ഏജൻസിയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, 2.4 ദശലക്ഷത്തോളം പെൺകുട്ടികൾക്കാണ് രാജ്യത്ത് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന്മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നൂറിലധികം നിരോധന ഉത്തരവുകളാണ് താലിബാൻ ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതേത്തുടർന്ന് ഭൂരിഭാഗം സ്ത്രീകളും മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീടുകൾക്ക് പുറത്തിറങ്ങുന്നത്. ലോകത്ത് സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസവും സ്കൂൾ പഠനവും പൂർണ്ണമായി തടഞ്ഞിരിക്കുന്ന ഏക രാജ്യം അഫ്ഗാനിസ്ഥാനാണെന്ന് യുനെസ്കോ വ്യക്തമാക്കുന്നു.
സാമൂഹിക ജീവിതത്തിൽ നിന്നും തൊഴിൽ മേഖലകളിൽ നിന്നും പൂർണ്ണമായി മാറ്റിനിർത്തപ്പെട്ടത് അഫ്ഗാൻ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സർവേകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, രാജ്യത്തെ 70% സ്ത്രീകളുടെയും മാനസികാരോഗ്യം ‘മോശം’ അല്ലെങ്കിൽ ‘വളരെ മോശം’ എന്ന അവസ്ഥയിലാണ്. നിലവിൽ 7% വനിതകൾക്ക് മാത്രമാണ് തൊഴിൽ ചെയ്യാനുള്ള അവസരമുള്ളത്. കൂടാതെ, പുതിയ നിയമങ്ങൾ വഴി വിവാഹബന്ധങ്ങളിൽ പുരുഷന്മാരുടെ അധികാരം വർദ്ധിപ്പിക്കുകയും സ്ത്രീകൾക്ക് വിവാഹമോചനം നേടാനുള്ള അവകാശങ്ങൾ സങ്കീർണ്ണമാക്കുകയും ചെയ്തിട്ടുണ്ട്. 2025, 2026 വർഷങ്ങളിൽ ആയിരക്കണക്കിന് ആളുകളിൽ നടത്തിയ സർവേകളുടെ അടിസ്ഥാനത്തിലാണ് യുഎൻ ഈ വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ ഇരുപത് വർഷത്തിനിടെ വിദ്യാഭ്യാസ രംഗത്ത് അഫ്ഗാനിസ്ഥാൻ കൈവരിച്ച എല്ലാ പുരോഗതിയും താലിബാന്റെ വരവോടെ ഇല്ലാതായിരിക്കുകയാണ്. 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ പഠനം വിലക്കിയതിന് പുറമേ എൻ.ജി.ഓകൾ, യുഎൻ ഏജൻസികൾ, സർക്കാർ സ്ഥാപനങ്ങൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതും തടഞ്ഞു. പാർക്കുകൾ, ജിമ്മുകൾ, സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയ പൊതുയിടങ്ങളിൽ വിലക്കേർപ്പെടുത്തുകയും പുറത്തിറങ്ങുമ്പോൾ കണ്ണുകൾ ഒഴികെ പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രധാരണം നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. പുരുഷ ബന്ധുക്കളുടെ കൂടെയല്ലാതെ ദീർഘദൂര യാത്രകൾ പോലും സാധ്യമല്ലാത്ത വിധം സ്വന്തം നാട്ടിൽ തടവറയ്ക്ക് തുല്യമായ ജീവിതമാണ് അഫ്ഗാൻ സ്ത്രീകൾ നയിക്കുന്നത്.







