സുരക്ഷാ ആശങ്കകളെ തുടർന്ന് ഔദ്യോഗിക വിമാനമായ ‘എയർഫോഴ്‌സ് വൺ’ ഒഴിവാക്കി താൻ നടത്തിയ രഹസ്യയാത്രയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം ബ്രിട്ടനിലേക്ക് നടത്തിയ യാത്രയിലാണ് തികച്ചും നാടകീയമായ രീതിയിൽ വിമാനം മാറിയത്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന്, യു.എസ് സീക്രട്ട് സർവീസും സൈന്യവും ചേർന്നാണ് ഇത്തരം ഒരു സുരക്ഷാ പദ്ധതി ആവിഷ്കരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അങ്കാറയിൽ മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് സാധാരണ രീതിയിൽ എയർഫോഴ്‌സ് വണ്ണിൽ കയറിയ ട്രംപ്, മിനിറ്റുകൾക്കകം വിമാനത്തിന്റെ മറുവശത്തെ വാതിലിലൂടെ രഹസ്യമായി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് റൺവേയിൽ സജ്ജമാക്കിയിരുന്ന കേറ്ററിങ് ട്രക്കിലേക്ക് കയറുകയും, ഈ ട്രക്കിൽ വച്ച് ആരുടെയും ശ്രദ്ധയിൽപ്പെടാതെ അല്പം അകലെ കിടന്നിരുന്ന ‘എയർഫോഴ്‌സ് സി32 എ’ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് മാറുകയും ചെയ്തു. ഇതിനുശേഷം, ട്രംപ് ഉള്ളിലുണ്ടെന്ന ധാരണയിൽ എയർഫോഴ്‌സ് വൺ വിമാനം ടേക്ക് ഓഫ് ചെയ്തു. ജനലുകളുടെ ഷേഡുകൾ താഴ്ത്തിയിരുന്നതിനാൽ മാധ്യമപ്രവർത്തകർക്കോ ജീവനക്കാർക്കോ ഈ മാറ്റം തിരിച്ചറിയാൻ സാധിച്ചില്ല.
പിന്നീട് യുകെയിലെ മിൽഡൻഹാളിൽ എയർഫോഴ്‌സ് വൺ ലാൻഡ് ചെയ്തതിന് പിന്നാലെ, ചെറിയ വിമാനത്തിലെത്തിയ ട്രംപ് ആരുമറിയാതെ വീണ്ടും എയർഫോഴ്‌സ് വണ്ണിലേക്ക് മാറിക്കയറുകയായിരുന്നു. തുടർന്ന് ക്യാമറകൾക്ക് മുന്നിലേക്ക് ഉഷാറായി ഇറങ്ങിവന്ന അദ്ദേഹം, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ജനങ്ങൾക്ക് അറിയാത്ത നിരവധി ഭീഷണികൾ താൻ നേരിടുന്നുണ്ടെന്നും സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരമാണ് ഈ നീക്കം നടത്തിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.







