അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്തിലുള്ള നോർവിച്ച് (Norwich) നഗരത്തിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജൻസിയായ ഐ.സി.ഇ (Immigration and Customs Enforcement – ICE) നടത്തുന്ന പ്രവർത്തനങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് മേയർ പ്രസ്താവന പുറപ്പെടുവിച്ചു. നഗര ഭരണകൂടം ഐ.സി.ഇയുടെ നടപടികൾക്ക് യാതൊരുവിധ പിന്തുണയും നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നോർവിച്ച് നഗരത്തിന്റെ ആദ്യത്തെ സിഖ് മേയറായ ഇന്ത്യൻ വംശജൻ സ്വർൺജിത് സിംഗാണ് കുടിയേറ്റക്കാർക്ക് അനുകൂല നിലപാടുമായി രംഗത്തെത്തിയത്. എന്നാൽ, കുടിയേറ്റക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനവും ഉയർന്നു; അദ്ദേഹത്തെയാണ് ആദ്യം നാടുകടത്തേണ്ടതെന്ന തരത്തിലുള്ള കമന്റുകളാണ് പലരും ഉന്നയിച്ചത്.
തന്റെ ഇമിഗ്രേഷൻ പദവി ഓർത്ത് നോർവിച്ചിലെ ഒരാളും ജോലിക്ക് പോകാനോ, കുട്ടികളെ സ്കൂളിൽ അയക്കാനോ, പ്രാദേശിക പോലീസുമായി ബന്ധപ്പെടാനോ ഭയപ്പെടേണ്ടതില്ലെന്ന് തന്റെ പ്രസ്താവനയിൽ സിംഗ് പറഞ്ഞു. “നോർവിച്ചിലെ കുടിയേറ്റ സമൂഹത്തെ ഞാൻ എപ്പോഴും പിന്തുണച്ചിട്ടുണ്ട്, ഇനിയും പിന്തുണയ്ക്കുക തന്നെ ചെയ്യും,” അദ്ദേഹം പറഞ്ഞു. നോർവിച്ച് പോലീസ് ഡിപ്പാർട്ട്‌മെന്റ് (NPD) ‘കണക്റ്റിക്കട്ട് ട്രസ്റ്റ് ആക്ട്’ (CT Trust Act) കൃത്യമായി പാലിക്കുന്നുണ്ടെന്നും, ഇമിഗ്രേഷൻ പദവിയുടെ പേരിൽ വ്യക്തികളെ തടഞ്ഞുനിർത്തുകയോ ഐ.സി.ഇയുടെ എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് സഹായം നൽകുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർവിച്ചിൽ അടുത്തിടെയുണ്ടായ ഐ.സി.ഇയുടെ ഇടപെടലുകൾക്ക് ശേഷം, പ്രാദേശിക നേതാക്കൾ, നഗരത്തിലെ സംഘടനകൾ, സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരുമായി താൻ സംസാരിച്ചിരുന്നതായി സിംഗ് പറഞ്ഞു. എല്ലാ നിവാസികൾക്കും നഗരത്തിൽ സുരക്ഷിതത്വവും പിന്തുണയും ഉറപ്പാക്കുന്നതിനൊപ്പം വരുംദിവസങ്ങളിൽ ആവശ്യമായ സുരക്ഷാ പദ്ധതികൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.







