ഭീവണ്ടിയിലെ ബാലാജി നഗർ ഗംഗാറാംവാഡി പ്രദേശത്ത് വ്യാഴാഴ്ച രാത്രി വൈകി നാല് നിലകളുള്ള പാർപ്പിട സമുച്ചയം തകർന്നു വീണ് കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടു. തുടർന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF), താനെ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (TDRF), ഫയർഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ വൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
‘കോഹിനൂർ അപ്പാർട്ട്മെന്റ്’ എന്നറിയപ്പെടുന്ന ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുൻപ് തന്നെ മുൻസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, അപ്രതീക്ഷിതമായി കെട്ടിടം തകർന്നു വീഴുകയും അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങുകയുമായിരുന്നു.
ആറ് തൊഴിലാളികളും അഞ്ച് താമസക്കാരും ഉൾപ്പെടെ 11 ഓളം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
“ഭീവണ്ടിയിൽ അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ച ഇത്തരം നിരവധി കെട്ടിടങ്ങളുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നതോടൊപ്പം തന്നെ, ഇത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് ഉടനടി അവിടെനിന്നും മാറാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്,” ഭീവണ്ടി നിസാംപൂർ സിറ്റി മുൻസിപ്പൽ കോർപ്പറേഷൻ മേയർ നാരായൺ ചൗധരി പറഞ്ഞു.
അപകടവിവരം അറിഞ്ഞയുടൻ അധികൃതർ സ്ഥലത്തെത്തുകയും, അവശിഷ്ടങ്ങൾ മാറ്റുന്നതിനായി പ്രത്യേക രക്ഷാസേനയോടൊപ്പം വൻകിട യന്ത്രങ്ങളും വിന്യസിക്കുകയും ചെയ്തു.
കെട്ടിടം തകരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങളിലാണ് അധികൃതർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.







