എഡ്മിന്‍റനിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സൗത്ത് ഈസ്റ്റ് എഡ്മിന്‍റനിലെ സിൽവർബെറിക്ക് സമീപമുള്ള വസതിയിൽ ജൂലൈ ഒൻപതിനാണ് 23 വയസ്സുകാരിയായ ദമൻപ്രീത് കൗറിനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ദമൻപ്രീതിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
കേസുമായി ബന്ധപ്പെട്ട് കൗറിനൊപ്പം താമസിച്ചിരുന്ന 22 കാരനായ റിതീഷ് കുമാറിനെ ജൂലൈ 22 ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റാരെയും നിലവിൽ തിരയുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കൗറിന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകാൻ സഹായിക്കുന്നതിനായി ഗോ ഫണ്ട്‌മി ആരംഭിച്ചിട്ടുണ്ട്.







