വടക്കാഞ്ചേരിയിൽ പോലീസ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എം.വി.ഐ.) പി.വി. ബിജുവിനെ തൃശ്ശൂർ അയ്യന്തോളിലെ ആർ.ടി.ഒ. ഓഫീസിലേക്ക് സ്ഥലംമാറ്റി. അടുത്ത ഉത്തരവ് വരുന്നതുവരെ ഇദ്ദേഹത്തെ എൻഫോഴ്സ്മെന്റ് സംബന്ധമായ യാതൊരുവിധ ചുമതലകളിലും നിയോഗിക്കരുതെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
ഈ സംഭവം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും സേനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ആരോപിച്ച് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എം.വി.ഐ.ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പരിശോധനാ വേളയിൽ ഇൻഷുറൻസ്, പുകപരിശോധനാ രേഖകൾ എന്നിവ കാണിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് പോലീസ് ജീപ്പിന് ആദ്യം 4000 രൂപ പിഴയിട്ടത്. വാഹനം ഇൻഷുർ ചെയ്തതാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയെങ്കിലും അപ്പോൾ പരീവാഹൻ പോർട്ടലിൽ ആ വിവരങ്ങൾ ലഭ്യമായിരുന്നില്ല. എന്നാൽ പിറ്റേന്ന് ഇൻഷുറൻസ് രേഖകൾ ഹാജരാക്കിയതോടെ പിഴത്തുക 250 രൂപയായി കുറച്ചു. രേഖകൾ കൈവശം വെക്കാത്തതിനും പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനുമായി ആകെ 500 രൂപയാണ് പിന്നീട് ഈടാക്കിയത്.
അതേസമയം, സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി അല്പം അതിരുകടന്നുപോയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അഭിപ്രായപ്പെട്ടു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥനെതിരെ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ വിസമ്മതിച്ച മന്ത്രി, വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് വ്യക്തമാക്കി ചർച്ച അവസാനിപ്പിച്ചു.







