കടുത്ത ചൂടിനെ തുടർന്ന് മാനിറ്റോബയിലെ റോഡുകളും ഹൈവേകളും വിണ്ടുകീറി തകർന്നു. റോഡുകളുടെ ദുരവസ്ഥയെ തുടർന്ന് ഞായറാഴ്ച പെരിമീറ്റർ ഹൈവേയുടെ പടിഞ്ഞാറൻ ഭാഗം താൽക്കാലികമായി അടച്ചുപൂട്ടി. റോഡുകൾ തകർന്നത് മൂലം നിരവധി വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. പകൽ താപനില ക്രമാതീതമായി ഉയർന്നതോടെ കോൺക്രീറ്റ് റോഡുകൾ വികസിക്കുകയും, ജോയിൻ്റുകൾ തകർന്ന് മുകളിലേക്ക് ഉയരുകയുമായിരുന്നു. ഹൈവേകൾക്ക് പുറമെ വിന്നിപെഗ് നഗരത്തിലെ റോഡുകളും നടപ്പാതകളും തകർന്നവയിൽ ഉൾപ്പെടുന്നു.
റോഡുകൾ തകർന്നതോടെ ടയർ പഞ്ചറായും മറ്റു കേടുപാടുകൾ കാരണവും നിരവധി വാഹനങ്ങളാണ് വഴിയിൽ കുടുങ്ങുന്നത്. കടുത്ത ചൂടിൽ പലരും സഹായത്തിനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നതായി പരാതികൾ ഉയരുന്നുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും റോഡുകളിൽ കുഴികൾ ഉൾപ്പെടെ രൂപപ്പെടുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അതേസമയം കടുത്ത ചൂടിൽ യാത്ര ചെയ്യുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വാഹനത്തിലെ കൂളൻ്റ് കൃത്യമായ അളവിലുണ്ടെന്ന് ഉറപ്പുവരുത്തണം. ചൂടു കൂടുമ്പോൾ ടയറിലെ വായുസമ്മർദ്ദം വർധിക്കുമെന്നതിനാൽ ടയർ പ്രഷർ കൃത്യമായി പരിശോധിക്കുക, യാത്രകളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഉറപ്പാക്കുക തുടങ്ങിയവ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.







