നാട്ടിൻപുറങ്ങളിലെ തെങ്ങിൻതോപ്പുകളിൽ ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന തെങ്ങിന്റെ ചകിരിക്ക് ഇപ്പോൾ വലിയ വിലയും ആവശ്യക്കാരുമേറുകയാണ്. മുൻകാലങ്ങളിൽ പറമ്പുകളിൽ ഉപേക്ഷിക്കപ്പെടുകയോ അല്ലെങ്കിൽ തെങ്ങിൻ തടങ്ങൾക്ക് സമീപമിട്ട് കത്തിച്ചു കളയുകയോ ചെയ്തിരുന്ന ചകിരിയാണ് ഇന്ന് അന്താരാഷ്ട്ര വിപണിയിലേക്ക് വരെ വഴിതുറന്നിരിക്കുന്നത്. ചകിരി കത്തിക്കുന്നത് തെങ്ങിന്റെ വളർച്ചയ്ക്കും കീടങ്ങളെ നശിപ്പിക്കുന്നതിനും നല്ലതാണെന്ന പഴയൊരു ധാരണയുണ്ടായിരുന്നെങ്കിലും, മണ്ണിലെ സൂക്ഷ്മജീവികൾ ചത്തുപോകുമെന്നതിനാൽ ഇപ്പോൾ ആളുകൾ പറമ്പുകളിൽ തീയിടാറില്ല. കയർ നിർമ്മാണ മേഖലയിലേക്കുള്ള ചകിരി എടുക്കൽ കുറച്ചുകാലമായി നിലച്ചതോടെ പറമ്പുകളിൽ കെട്ടിക്കിടന്നിരുന്ന ചകിരിക്കാണ് ഇപ്പോൾ പുതിയൊരു കമ്പോളം തുറന്നുകിട്ടിയിരിക്കുന്നത്.
കേരളത്തിലെ ഗ്രാമങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചകിരി പ്രധാനമായും തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി തുടങ്ങിയ വിപണികളിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെ നിന്ന് പ്രോസസ്സ് ചെയ്ത ശേഷം ചകിരിച്ചോറും ചകിരി നാരുമായി ഇത് ചൈനയിലേക്ക് കയറ്റി അയക്കുന്നു. ചകിരിച്ചോറിന് വെള്ളം കെട്ടിനിർത്താനുള്ള വലിയ ശേഷിയുള്ളതിനാൽ ചൈനയിൽ ഇത് സാധാരണ കൃഷിക്കും, മണ്ണില്ലാതെ വെള്ളത്തിൽ മാത്രം നടത്തുന്ന ‘ഹൈഡ്രോപോണിക്സ്’ കൃഷിരീതിക്കുമാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.
നിലവിൽ ഒരു നാളികേരത്തിന്റെ ചകിരിക്ക് ഒരു രൂപ എന്ന നിരക്കിലാണ് കച്ചവടക്കാർ ഗ്രാമങ്ങളിൽ നിന്ന് ഇത് വാങ്ങുന്നത്. ചെറിയ പറമ്പുകളിൽ നിന്ന് മിനി ലോറികളിൽ ശേഖരിക്കുന്ന ചകിരി ഒരിടത്ത് ഒന്നിച്ച് കൂട്ടിയ ശേഷമാണ് വലിയ ലോറികളാക്കി മാറ്റുന്നത്. ഒരു ജില്ലയിൽ നിന്ന് മാത്രം പ്രതിദിനം 15 ലോറികളോളം ചകിരി തമിഴ്‌നാട്ടിലേക്ക് കയറ്റിപ്പോകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചകിരി നേരിട്ട് വാങ്ങാനായി തമിഴ്‌നാട്ടിൽ നിന്നുള്ള വലിയ ഏജന്റുമാരും ഇപ്പോൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലേക്ക് എത്തുന്നുണ്ട്.







