ദില്ലി: അമിത്ഷായുടെ അംബേദ്കർ പരമാർശത്തിൽ പാർലമെൻറിനകത്തും പുറത്തും ഇന്നും പ്രതിഷേധം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടും, രാഹുൽ ഗാന്ധിക്കെതിരായ കേസിൽ പ്രതിഷേധിച്ചും ഇന്ത്യ സഖ്യം എംപിമാർ പാർലമെൻറിലേക്ക് മാർച്ച് നടത്തി. ഭരണപക്ഷം പാർലമെൻറ് വളപ്പിലും പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ ഇന്ത്യസഖ്യം ഒറ്റക്കെട്ടാണെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു. എത്രകേസ് വന്നാലും രാഹുൽ ഗാന്ധി നേരിടുമെന്ന് കെ സി വേണുഗോപാൽ എംപി പറഞ്ഞു. ജെപിസി അംഗങ്ങളെ നിശ്ചയിച്ച പ്രമേയം പാസാക്കി ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
വിജയ് ചൗക്കിൽ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻഖർഗെ എന്നിവർക്കൊപ്പം എൻസിപി, ശിവേസന ഉദ്ധവ് വിഭാഗം, ഡിഎംകെ തുടങ്ങിയ ഘടകക്ഷികളും അണിനിരന്നു. ‘ഐ ആം അംബേദ്കർ’ എന്നെഴുതിയ പ്ലക്കാർഡുകളുമായിട്ടാണ് ഇന്ത്യ മുന്നണി എംപിമാർ മാർച്ച് നടത്തിയത്. അമിത് ഷാ മാപ്പ് പറഞ്ഞെ മതിയാവൂയെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തിൻറെ ഐക്യം വ്യക്തമാക്കുന്നതായിരുന്നു പ്രതിഷേധം. അംബേദ്കറിനെ അപമാനിച്ച അമിത്ഷാക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് ഡിംപിൾ യാദവ് എംപി പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരായ കേസിലും നേതാക്കൾ പ്രതിഷേധിച്ചു. 27 കേസുകൾ ബിജെപി അധികാരത്തിലെത്തിയ ശേഷം രാഹുൽ ഗാന്ധിക്കെതിരെയെടുത്തിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിലാണ് പുതിയ കേസെന്നും, നേരിടുമെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരോധിത മേഖലയിലൂടെയാണ് പ്രതിഷേധം കടന്ന് പോയതെങ്കിലും സമാധാനപരമായതിനാൽ പൊലീസ് തടഞ്ഞില്ല. പ്രതിഷേധങ്ങൾക്ക് വിലക്കുണ്ടെങ്കിലും ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളുമായി നേതാക്കാൾ പാർലമെൻറ് വളപ്പിനുള്ളിലേക്ക് കടന്നു. ഭരണപക്ഷം രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി ഗുണ്ടായിസം കാട്ടിയതിന് താൻ സാക്ഷിയാണെന്ന് നിഷികാന്ത് ദുബൈ എംപി പറഞ്ഞു. അദാനി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് സഭക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. 39 അംഗ ജെപിസിയെ പ്രഖ്യാപിച്ച് അനിശ്ചിത കാലത്തേക്ക് ഇരുസഭകളും പിരിഞ്ഞു.