അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ബ്രാംപ്ടൺ സ്വദേശി ഗുരംറിത് സിദ്ധു (63)വിനെ ശിക്ഷിച്ച് യുഎസ് ഫെഡറൽ കോടതി. അന്തർദേശീയ മയക്കുമരുന്ന് ശൃംഖലയുടെ തലവനായ ഗുരംറിത് സിദ്ധുവിന് 20 വർഷം (240 മാസം) തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. സിദ്ധു 2026 മാർച്ചിൽ Continuing Criminal Enterprise കുറ്റം സമ്മതിച്ചിരുന്നു. 2024 ഒക്ടോബർ മുതൽ അദ്ദേഹം ഫെഡറൽ കസ്റ്റഡിയിലായിരുന്നു.
2022 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ഏകദേശം ഒരു മാസത്തിനിടെ 523 കിലോഗ്രാം മെത്താംഫെറ്റമിനും 347 കിലോഗ്രാം കൊക്കെയിനും ഉൾപ്പെടെ ആകെ 850 കിലോഗ്രാമിലധികം മയക്കുമരുന്ന് അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കടത്താൻ സിദ്ധു നേതൃത്വം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ മൂല്യം 15 മുതൽ 17 മില്യൺ ഡോളർ വരെയാണെന്ന് അധികൃതർ അറിയിച്ചു. അമേരിക്കയിൽ നിന്ന് ദീർഘദൂര ട്രക്കുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കാനഡയിലേക്ക് കടത്തുകയും തുടർന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയുമായിരുന്നു. ഈ കേസിൽ സിദ്ധുവിനെ ഉൾപ്പെടെ നിരവധി പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മറ്റ് പ്രതികൾക്ക് 27 മാസം മുതൽ 108 മാസം വരെ തടവുശിക്ഷ ലഭിച്ചതായും യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.







