രാജസ്ഥാനിൽ കുടുംബസ്വത്തും സർക്കാർ ജോലിയും തട്ടിയെടുക്കാൻ വേണ്ടി സ്വന്തം അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ മകൾ പിടിയിലായി. പ്രതാപ് നഗർ സ്വദേശിയായ നീരജ ശർമ (45) എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൾ ആയുഷി (23) ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. അതിവേഗത്തിൽ വന്ന ഒരു കാർ ഇടിപ്പിച്ചാണ് നീരജയെ കൊലപ്പെടുത്തിയത്. പ്രഥമദൃഷ്ട്യാ ഇതൊരു സാധാരണ വാഹനാപകടമായി തോന്നിയെങ്കിലും, മരണത്തിൽ സംശയം പ്രകടിപ്പിച്ച് നീരജയുടെ സഹോദരൻ രാകേഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഒരു വർഷം മുൻപ് നീരജയുടെ ഭർത്താവ് വിജയ് കുമാർ ശർമ മരണപ്പെട്ടിരുന്നു. തുടർന്ന് ആശ്രിത നിയമന പ്രകാരമാണ് നീരജയ്ക്ക് സർക്കാർ ജോലി ലഭിക്കുന്നത്. എന്നാൽ ഈ ജോലി തനിക്ക് വേണമെന്നായിരുന്നു മകൾ ആയുഷിയുടെ ആഗ്രഹം. പിതാവിന്റെ മരണശേഷം ജോലി തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ അത് സ്വീകരിക്കാൻ തയ്യാറായില്ല. ഇത് തനിക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയതായി ആയുഷി പോലീസിനോട് സമ്മതിച്ചു. തുടർന്ന് സർക്കാർ ജോലിയും കുടുംബസ്വത്തും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ അമ്മയെ വകവരുത്താൻ യുവതി തീരുമാനിക്കുകയായിരുന്നു.
അമ്മയെ ഇല്ലാതാക്കാനായി തന്റെ അമ്മാവനും മറ്റ് ബന്ധുക്കളുമായി ചേർന്ന് ആയുഷി വലിയൊരു ഗൂഢാലോചനയാണ് നടത്തിയത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ഇവർ ഒരു ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടുകയും, കൃത്യം നിർവഹിച്ച ശേഷം ഇതൊരു റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. കേസിൽ നിലവിൽ ആയുഷി ഉൾപ്പെടെ ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമായി തുടരുകയാണ്.







