കനത്ത മഴയെത്തുടർന്ന് മാനിറ്റോബയിലുള്ള മിന്നെഡോസ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലിറ്റിൽ സസ്‌കാച്ചെവൻ നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മിന്നെഡോസ സിറ്റിയുടെ നടപടി. ഓഗസ്റ്റ് നാല് വരെ അടിയന്തരാവസ്ഥ തുടരും. തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ ജലനിരപ്പ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. നിലവിൽ ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇല്ലെങ്കിലും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുമാണ് നടപടിയെന്ന് സിറ്റി വക്താവ് അറിയിച്ചു. സ്ഥിതിഗതികൾ നേരിടാൻ നഗരത്തിലെ എമർജൻസി ഓപ്പറേഷൻസ് സെൻ്റർ പൂർണ്ണ സജ്ജമാണ്. സുരക്ഷയുടെ ഭാഗമായി ചില പ്രധാന റോഡുകളിലെ ഡൈക്കുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്.
ജൂൺ മാസത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ പെയ്തതോടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സിയോക്സ് വാലി ഡക്കോട്ട നേഷനും ബ്രാൻഡൻ സിറ്റിയും ശനിയാഴ്ച വൈകുന്നേരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി ചില പ്രധാന റോഡുകളിലെ ഡൈക്കുകൾ താൽക്കാലികമായി അടച്ചിട്ടുണ്ടെന്ന് ബ്രാൻഡൻ സിറ്റി മേയർ ജെഫ് ഫോസെറ്റ് അറിയിച്ചു.







